തമിഴ്‌നാട്ടിൽ പൂജാരിമാരായി മൂന്ന് യുവതികൾ: സമത്വത്തിന്റെ പുതിയ യുഗമെന്ന് സ്റ്റാലിൻ

ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് സമത്വത്തിന്റെ പുതിയ ചരിത്രവുമായി തമിഴ്‌നാട് സർക്കാർ. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെയാണ് തമിഴ്‌നാട് ചുമതലപ്പെടുത്തിയിരിക്കുന്നത്.

എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു.