യുകെയിൽ സിഖ് വംശജനെ മർദിച്ച് വാരിയെല്ലുകൾ തകർത്ത കേസിൽ 14 കാരൻ അറസ്റ്റിൽ

ലണ്ടൻ: തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ സ്ലോയിൽ സിഖ് വംശജനെ മർദിച്ച് വാരിയെല്ലുകൾ തകർത്ത കേസിൽ 14 കാരൻ അറസ്റ്റിൽ. 50 കാരനായ ഇയാളെ ഒരു സംഘം ആൺകുട്ടികൾ ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യുകെ പോലീസ് 14 കാരനെ അറസ്റ്റ് ചെയ്തു. പിന്നീട് ഈ കൗമാരക്കാനെ ജാമ്യത്തിൽ വിട്ടയച്ചതായി തേംസ് വാലി പോലീസ് അറിയിച്ചു.

“ഞങ്ങൾ ഇപ്പോളും ഈ കേസ് സജീവമായി അന്വേഷിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങൾ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ അക്കാര്യം ഓൺലൈനായോ 101 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു” പോലീസ് അറിയിച്ചു.

യുകെയിലെ ലാംഗ്‌ലി മെമ്മോറിയൽ പാർക്കിലൂടെ നടന്നുപോകുമ്പോൾ ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് സിഖ് വംശജനം ആക്രമിക്കുകയായിരുന്നു. കുറ്റവാളികളിലൊരാൾ ഇദ്ദേഹത്തിന്റെ താടി പിടിച്ചു വലിക്കാൻ ശ്രമിച്ചു. അതിനു ശേഷം, മറ്റുള്ളവർ ഇദ്ദേഹത്തിനു ചുറ്റും നിന്ന് ചവിട്ടുകയും നിലത്തുകൂടി വലിച്ചിഴക്കുകയും ചെയ്തു.

“ഞങ്ങൾ ഗുരുദ്വാരയിൽ നിന്നുള്ള പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിരുന്നു. പ്രദേശത്ത് ഇപ്പോഴും പട്രോളിംഗ് തുടരുകയാണ്. വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാരണം ചില പ്രത്യേക വ്യക്തികളെയും സമു​ദായങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം, ” പോലീസ് പറഞ്ഞു.