പാർലമെൻ്റ് അതിക്രമം: പ്രതികൾ ‘ഭഗത് സിങ് ഫാന്‍സ് ക്ലബ്’ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലുള്ളവർ

പാര്‍ലമെൻ്റെ സമ്മേളനത്തിനിടെ പ്രതിഷേധം നടത്തിയ സംഭവം ഒന്നര വര്‍ഷത്തോളം നീണ്ട പദ്ധതിയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും ‘ഭഗത് സിങ് ഫാന്‍സ് ക്ലബ്’ എന്ന സമൂഹ്മാധ്യമ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയതിന് പിന്നില്‍ ആറുപേരുണ്ടെന്നാണ് പോലീസ് പറയുന്നത്..

അതേസമയം, പാര്‍ലമെന്റിലുണ്ടായ സംഭവത്തില്‍ പ്രതിപക്ഷം ജെപിസി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെടും. ഇന്ന് ചേരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ വിഷയം ചര്‍‍ച്ച ചെയ്യും. നിലവില്‍ നടക്കുന്ന അന്വേഷണം ഏകപക്ഷീയമാണെന്ന ആരോപണം മുന്‍നിര്‍ത്തിയാണ്പ്ര തിപക്ഷത്തിന്റെ ആവശ്യം.

4 പേരാണ് പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയത്. വിശാല്‍ ശര്‍മ എന്ന അഞ്ചാമനെ ഇന്നലെ വൈകിട്ട് ഗുരുഗ്രാമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിശാല്‍ ശര്‍മയാണ് പാര്‍ലമെന്റില്‍ കയറിയ സാഗര്‍ ശര്‍മയ്ക്കും മനോരഞ്ജന്‍ ഡിക്കും പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ആറാമത്തെയാള്‍ ഇനിയും ഒളിവിലാണ്.

ഒന്നര വര്‍ഷം മുന്‍പ് മൈസുരുവില്‍ വച്ചാണ് പ്രതികള്‍ പ്രതിഷേധം സംബന്ധിച്ച് ആദ്യം കുടിക്കാഴ്ച നടത്തുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് അവസാന നീക്കത്തെ കുറിച്ചുള്ള പദ്ധതി തയാറാക്കിയത്. ഇതിന്റെ ഭാഗമായി സാഗര്‍ ശര്‍മ ജൂലൈയിൽ ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി. ഈ വരവില്‍ പാര്‍ലമെന്റിന് അകത്ത് കടന്നില്ലെങ്കിലും ചുറ്റുപാടുകള്‍ മനസിലാക്കി. സുരക്ഷാ പരിശോധനുയുടെ രീതിയുള്‍പ്പെടെ പഠിച്ചു. പിന്നാലെയായിരുന്നു പദ്ധതി രൂപീകരിച്ചത്. ബുധനാഴ്ചയിലെ പദ്ധതികള്‍ക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതികള്‍ ഡല്‍ഹിയിലെത്തിയത് . പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറുന്നതിന് മുമ്പ് നാല് പേരും താമസിച്ചത് വിശാലിന്റെ വീട്ടിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.കര്‍ഷകരുടെ പ്രതിഷേധം, മണിപ്പൂര്‍ പ്രശ്‌നം, തൊഴിലില്ലായ്മ എന്നിവ കാരണം തങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നാണ് അമോള്‍ പ്രാഥമിക അന്വേഷണത്തിനിടയില്‍ പോലീസിനോട് പറഞ്ഞത്. വിദ്യാഭ്യാസവും യോഗ്യതയുമുണ്ടായിട്ടും പ്രതികള്‍ ജോലി ലഭിക്കാത്തതില്‍ അസ്വസ്ഥരായിരുന്നുവെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാതൂര്‍ സ്വദേശിയായ അമോളിന് സൈനിക റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ടതിന്റെ വിഷമവുമുണ്ടായിരുന്നു.

അതേസമയം, അറസ്റ്റിലായവര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്ന് വിലയിരുത്തുമ്പോഴും പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് ഡല്‍ഹി പോലീസ് സ്‌പെഷൽ സെല്‍ അന്വേഷണം നടത്തുന്നത്. യുഎപിഎയ്ക്ക് പുറമെ ഐപിസി 120ബി, 452 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാ ലംഘനമുണ്ടായോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ അനീഷ് ദയാല്‍ സിങ് ഡിജിയുടെ നേതൃത്വത്തില്‍ മറ്റ് സുരക്ഷാ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് എക്‌സില്‍ കുറിച്ചു.

A ‘Bhagat Singh Fan Club’ Behind Parliament Breach

More Stories from this section

family-dental
witywide