വിവേചനമെന്ന് ; രാഷ്ട്രപതി ഭവനിലെ സർവമത സമ്മേളനത്തിനുള്ള ക്ഷണം ആർച്ച് ബിഷപ് നിരസിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടക്കുന്ന സർവമത സമ്മേളനത്തിലേക്ക് ഡൽഹി അതിരൂപത ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയ്ക്ക് നൽകിയിരുന്ന ക്ഷണം പിൻവലിച്ചു, സംഭവം വിവാദമായപ്പോൾ പരിപാടിയുടെ തലേന്ന് വീണ്ടും ക്ഷണിച്ചെങ്കിലും ബിഷപ് അത് നിരസിച്ചു.

ബ്രഹ്മകുമാരീസ് ഈശ്വര വിദ്യാപീഠത്തിൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ ഇന്നലെ സർവമത സമ്മേളനം നടത്തി.ആ സമ്മേളനത്തിന് രണ്ടാഴ്ച മുൻപേ എല്ലാവരേയും ക്ഷണിച്ചിരുന്നു. ആ കൂട്ടത്തിൽ ഡോ. കൂട്ടോയേയും ക്ഷണിച്ചിരുന്നു. രണ്ടര മിനിറ്റ് നേരം പ്രസംഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സമ്മേളനം നടക്കുന്നതിൻ്റെ രണ്ട് ദിവസം മുൻപ് ബിഷപ്പിനുള്ള ക്ഷണം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവം ചർച്ചയായി. സമ്മേളനത്തിൻ്റെ തലേന്ന് വീണ്ടും ബിഷപ്പിനെ ക്ഷണിച്ചു എന്നാൽ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നില്ല. എന്ത് കാരണത്താലാണ് ബിഷപ്പിനുള്ള ക്ഷണം പിൻവലിച്ചത് എന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുമില്ല.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ വിവേചനും അക്രമവും നടക്കുന്നതിൽ പരസ്യമായ എതിർപ്പ് അറിയിച്ചിട്ടുള്ള വ്യക്തിയാണ് ആർച്ച് ബിഷപ് കൂട്ടോ. 2020 ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിലെ ഇരകളെ പോയി കണ്ട് ആശ്വസിപ്പിച്ച ബിഷപ് ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. 2018 ൽ ഇദ്ദേഹം എഴുതിയ ഒരു ഇടയലേഖനത്തിനെതിരെ അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു.

An invitation to Archbishop Anil Couto for an interfaith meeting was withdrawn later.