
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അണികളില്‍ ഉണര്‍വ്. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ഇന്ത്യയില്‍ ബിജെപിക്ക് ബദലായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. മധ്യപ്രദേശ്, തെലുങ്കാന,ഛത്തീഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്പിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ ബിജെപിക്ക് മുന്‍തൂക്കം പറയുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ പടലപിണക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. മിസോറാമില്‍ തൂക്കുസഭ.
വിവിധ എക്സിറ്റ് പോളുകളുടെ ആദ്യഫലസൂചനകള്‍ ഇങ്ങനെ:
മധ്യപ്രദേശിലെ 230 സീറ്റില്‍, ബിജെപി 100- 123 സീറ്റുകളും, കോണ്‍ഗ്രസ് 102-125 സീറ്റുകളും നേടുമെന്ന് ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ ഫലം പറയുന്നു. ബിജെപിക്ക് 118-130 വരെയും, കോണ്‍ഗ്രസിന് 97-107 വരെയും സീറ്റുകളാണ് റിപ്പബ്ലിക് ടിവി-മാട്രിസ് പോള്‍ ഫലം. ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്രാറ്റ് എക്സിറ്റ് പോള്‍ ഫലത്തിലാകട്ടെ, ബിജെപിക്ക് 106 മുതല്‍ 116 വരെയും, കോണ്‍ഗ്രസിന് 111-121 സീറ്റ് വരെയുമാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് ടൈം നൗ എക്‌സിറ്റ് പോള്‍ സർവ്വേ ഫലം. 200 സീറ്റില്‍ 65 സീറ്റുകള്‍ മാത്രമായിരിക്കും അശോക് ഗെലോട്ട് നയിക്കുന്ന കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ശക്തമായ തിരിച്ച് വരവ് നടത്തുന്ന ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു. ന്യൂസ് 18 സർവ്വേയും രാജസ്ഥാനിൽ ബിജെപിക്കാണ് മുൻതൂക്കം കണക്കാക്കുന്നത്. ബിജെപി 115 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 18 പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 71 സീറ്റുകളാണ് ന്യൂസ് 18ന്റെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ വിജയിക്കുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ പ്രവചനം. ബിജെപി 36 മുതൽ 46 സീറ്റ് വരെ നേടും. കോൺഗ്രസ് 40 മുതൽ 50 സീറ്റ് വരെയും മറ്റുള്ളവർ ഒന്ന് മുതൽ നാല് വരെ സീറ്റും നേടും.
തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം.