ബ്രിജ്ഭൂഷൺ രാജ്: പത്മശ്രീ അവാര്‍ഡ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉപേക്ഷിച്ച് ബജ്‌രംഗ് പൂനിയ

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനൽകി ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നാലെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിച്ചു. പുനിയയെ തടഞ്ഞുവച്ച് പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു.

”എന്റെ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചുനല്‍കുന്നു. ഇക്കാര്യം അറിയിക്കുന്നതിനുള്ള കത്താണിത്. ഇതാണെന്റെ നിലപാട്”- പുനിയ എക്‌സില്‍ കുറിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവച്ചു.

”പ്രിയപ്പെട്ട മോദി ജി, നിങ്ങള്‍ ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ തിരക്കിനിടയിലും ഈ രാജ്യത്തെ ഗുസ്തി താരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ബ്രിജ് ഭൂഷന്റെ ലൈംഗികോപദ്രവത്തിനെതിരെ ഈ ജനുവരി മുതല്‍ രാജ്യത്തെ വനിതാ താരങ്ങള്‍ പ്രതിഷേധിക്കുന്ന കാര്യം നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുമല്ലോ. ഈ പ്രതിഷേധങ്ങളില്‍ ഞാനും പങ്കെടുത്തിരുന്നു. ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എന്നാല്‍ സമരം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു എഫ്‌ഐആര്‍ പോലും ബ്രിജ് ഭൂഷണെതിരെ എടുത്തിരുന്നില്ല. ഏപ്രിലില്‍ വീണ്ടും തെരുവില്‍ സമരം ആരംഭിച്ചപ്പോഴാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരിയില്‍ 19 പരാതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലാകുമ്പോഴേക്ക് അത് ഏഴായി കുറഞ്ഞു. ഇതിനര്‍ഥം ബ്രിജ് ഭൂഷന് തന്റെ സ്വാധീനം 12 സ്ത്രീകളില്‍ ചെലുത്താന്‍ സാധിച്ചുവെന്നാണ്”- പുനിയ കത്തില്‍ പറയുന്നു.

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയിൽ വച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഈ വാർത്താ സമ്മേളനത്തിൽ സാക്ഷിക്കും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടിനുമൊപ്പം ബജ്‌രംഗ് പുനിയയും പങ്കെടുത്തിരുന്നു. ലൈംഗികാരോപണം നേരിടുന്ന ബിജെപി എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ ബിസിനസ് പങ്കാളിയും അനുയായിമായ സഞ്ജയ് സിങ്ങാണ് ഫെഡറേഷന്റെ പുതിയ അധ്യക്ഷന്‍.

ബ്രിജ്ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ഇവർ മൂവരുമാണ് ജന്തർ മന്തറിൽ ഒരു മാസത്തിലേറെക്കാലം സമരം നടത്തിയത്. സാക്ഷിയും ബജ്‌രംഗ് പുനിയയും ഒളിംപിക് വെങ്കല മെഡൽ ജേതാക്കളാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ റെസ്‌ലിങ് താരമാണ് വിനേഷ് ഫോഗട്ട്.

More Stories from this section

family-dental
witywide