ന്യൂഡൽഹി: ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കി റെയിൽവേ മന്ത്രാലയവും. റെയിൽവേ മന്ത്രാലയത്തിന്‍റെ ശിപാർശ ഫയലുകളിലാണ് രാജ്യത്തിന്‍റെ പേര് പരാമർശിക്കുന്നിടത്ത് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിത്.
ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും പരാമർശിച്ചിട്ടുണ്ടെന്നും അതിനാൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ രാഷ്ട്രതലവൻമാർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ ഔദ്യോഗിക വിരുന്നിന്‍റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തിൽ പരാമർശിച്ചിരുന്നത്.
ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇൻഡ്യ എന്നാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇൻഡ്യ എന്ന പേര് കൊളോണിയൽ കാലത്തെ സൂചിപ്പിക്കുന്നതാണെന്നും ബിജെപി പറഞ്ഞിരുന്നു.