
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇപ്പോള്‍ രാഷ്ട്രീയം മതില്‍ കയറുകയാണ്. മെക്സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനായി ഡോണള്‍ഡ് ട്രംപ് എന്ന റിപ്പബ്ളിക്കന്‍ പ്രസിഡൻ്റിൻ്റെ ആശയമായിരുന്നു ടെക്സസ് അതിര്‍ത്തിയിലെ മതില്‍. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഡെമോക്രാറ്റുകള്‍ മതില്‍ നിര്‍മാണത്തെ എതിര്‍ത്തിരുന്നു. ട്രംപിൻ്റെ ഭരണ പരിഷ്കാരം ഇപ്പോള്‍ ബൈഡന്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെ ചൊല്ലി റിപ്പബ്ളിക്കന്‍മാരും ഡെമോക്രാറ്റുകളും ബൈഡനെ നിര്‍ത്തിപ്പൊരിക്കുകയാണ്.
മതില്‍ എന്നത് റിപ്പബ്ളിക്കന്‍ ആശയവും ട്രംപിൻ്റെ കയ്യൊപ്പ് പതിപ്പിച്ച പദ്ധതിയുമാണ്. അനധികൃത കുടിയേറ്റക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാടാണ് ഇവര്‍ക്ക്. പൊതുവെ തദ്ദേശീയരായ അമേരിക്കക്കാര്‍ക്കിടയില്‍ കുടിയേറ്റത്തോട് എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അത് മുതലാക്കാനാണ് ഇപ്പോള്‍ ഇരു കൂട്ടരുടേയും ശ്രമം.
മതില്‍ നിര്‍മിക്കാനായി ട്രംപിൻ്റെകാലത്ത് നീക്കിവച്ച ഫണ്ട് ബാക്കിയുണ്ടെന്നും അതിനാലാണ് മതില്‍ നിര്‍മാണം പുനരാരംഭിച്ചതെന്നുമാണ് ബൈഡൻ്റെ നിലപാട്. എന്നാല്‍ ഇത് കാപട്യമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചതിനാല്‍ പ്രതിസന്ധിയിലായ ഡെമോക്രാറ്റുകളും ബൈഡനെ വിമര്‍ശിക്കുകയാണ്. ടെക്സ്സ് അതിര്‍ത്തിയില്‍ 32 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ പണിയാനാണ് ഇപ്പോഴത്തെ തീരുമാനം. അനധികൃത കുടിയേറ്റത്തിന് മതില്‍ ഒരു പരിഹാരമല്ലെന്ന നിലപാടാണ് ബൈഡൻ്റെ പാര്‍ട്ടിക്ക്. വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റം കൂടി വര്‍ധിച്ചതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് മേയര്‍ രംഗത്തു വന്നു. മെക്സിക്കോ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം അങ്ങേയറ്റം വര്‍ധിച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ മാത്രം ഏതാണ്ട് 50000 വെനസ്വേലക്കാര്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. അവരെ ഉടന്‍ നാടുകടത്തും. ഒരു വര്‍ഷത്തെ കണക്കമുസരിച്ച് ഏതാണ്ട് 25 ലക്ഷം കുടിയേറ്റക്കാര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കുടിയേറ്റക്കാരുടെ വിഷയത്തില്‍ കടുത്ത നിലപാട് എടുക്കാത്തതില്‍ ബൈഡനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യമുണ്ട്. അതിനെ മറികടക്കാന്‍ കൂടിയാണ് പുതിയ മതില്‍ നിര്‍മാണം.