മിൽവാക്കിയിൽ കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം കുപ്പത്തൊട്ടിയിൽ നിന്ന് കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ

മിൽവാക്കി: വ്യാഴാഴ്ച മിൽവാക്കി പൊലീസ് കുപ്പത്തൊട്ടിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അഞ്ചുവയസുകാരൻ പ്രിൻസ് മക്‌ക്രീയുടെതെന്ന് സ്ഥിരീകരിച്ചു. കാണാതായ ആൺകുട്ടിയെ തിരയുന്നതിനിടയിലാണ് നോർത്ത് 55, വ്ലിയറ്റ് സ്ട്രീറ്റിലെ ഒരു കുപ്പത്തൊട്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 27 വയസ്സുള്ള യുവാവും 15 വയസ്സുള്ള ആൺകുട്ടിയുമാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് പ്രിൻസ് മക്‌ക്രീയെ കാണാതായെന്ന് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം, അംമ്പർ മിസിങ് അലർട് പൊലീസ് റദ്ദാക്കുകയും കണ്ടെത്തിയ മൃതദേഹം പ്രിൻസിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കുട്ടിയെ അവസാനമായി കണ്ടത് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നോർത്ത് 24 സ്ട്രീറ്റിലെ 2400 ബ്ലോക്കിലായിരുന്നു. സ്റ്റേറ്റ് സെനറ്റർ ലതോണിയ ജോൺസൺ പ്രിൻസിന്റെ വീടിന് എതിർവശത്താണ് താമസിക്കുന്നത്. അറസ്റ്റിലായ രണ്ട് പേർ പ്രിൻസിനൊപ്പം മൾട്ടി-യൂണിറ്റ് ഹോമിൽ താമസിച്ചിരുന്നതായി ജോൺസൺ പറഞ്ഞു.