ലണ്ടൻ: ബ്രിട്ടന്റെ സിറോ എമിഷൻ കാർ പോളിസിയിൽ സുപ്രധാന മാറ്റങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനക്. 2030 മുതൽ പുതിയ ഡീസൽ -പെട്രോൾ കാറുകളുടെ വിൽപന പൂർണമായും നിരോധിക്കാനുള്ള ബോറിസ് സർക്കാരിന്റെ തീരുമാനം സുനക് പൊളിച്ചെഴുതി. 2035 മുതൽ മാത്രമാകും ഈ നിരോധനം പ്രാബല്യത്തിലാകുക.
ഇതോടൊപ്പം വീടുകളിൽ ഗ്യാസ് ബോയിലറുകൾ മാറ്റി ഇലക്ട്രിക് ഹീറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള ക്യാഷ് ഇൻസെന്റീവ് 50 ശതമാനം വർധിപ്പിച്ചു. നിലവിൽ 5000 പൗണ്ടായിരുന്നു ഇതിനായി ഓരോ വീടിനും അനുവദിച്ചിരുന്നത്. ഇത് 7,500 പൗണ്ടായി വർധിപ്പിച്ചു.
മുൻ സർക്കാരിന്റെ സിറോ എമിഷൻ പോളിസിയിൽ വെള്ളം ചേർക്കുകയല്ല, മറിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത അധികചെലവുകൾ ഒഴിവാക്കി ലക്ഷ്യം കാണാനുള്ള മാർഗം എളുപ്പമാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ഋഷി സുനക് വ്യക്തമാക്കി.
2035 മുതൽ പുതിയ ഗ്യാസ് ബോയിലറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിൽപന നിരോധനം അതേപടി തുടരും. എന്നാൽ ഗ്യാസ് ബോയിലറുകൾ നിർബന്ധമായും മാറ്റി സ്ഥാപിക്കണമെന്ന നിബന്ധനയിൽനിന്നും പാവപ്പെട്ട കുടുംബങ്ങളെ ഒഴിവാക്കും. വാടകയ്ക്ക് നൽകുന്ന എല്ലാ കെട്ടിടങ്ങൾക്കും 2025 മുതൽ ഗ്രേഡ് – സി നിലവാരത്തിനു മുകളിലുള്ള എനർജി പെർഫോമെൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിബന്ധനയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.