ഇസ്രയേലിന് പിന്തുണയുമായി ബ്രിട്ടിഷ് യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും

ലണ്ടൻ: ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കിഴക്കൻ മെഡിറ്ററേനിയനിലേക്ക് രണ്ട് റോയൽ നേവി കപ്പലുകളും നിരീക്ഷണ വിമാനങ്ങളും വിന്യസിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് വ്യാഴാഴ്ച അറിയിച്ചു. ഭീകര സംഘടനകൾക്ക് പുറത്തുനിന്നും കൂടുതൽ ആയുധങ്ങൾ എത്തുന്ന സാഹചര്യം തടയാനും മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ഇത്തരമൊരു നീക്കമെന്നാണ് വിശദീകരണം.

നിലവിൽ മെഡിറ്ററേനിയൻ കടലിൽ നങ്കൂരമിട്ടിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾക്കൊപ്പം ബ്രിട്ടിഷ് നാവിക സേനയുടെ യുദ്ധക്കപ്പലുകളും അണിനിരക്കും. ബ്രിട്ടിഷ് റോയൽ എയർഫോഴ്സിന്റെ നിരീക്ഷണ വിമാനങ്ങൾ മേഖലയിൽ ഇന്നുമുതൽ നീരീക്ഷണ പറക്കൽ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹെലികോപ്റ്ററുകൾ, പി-8 എയർക്രാഫ്റ്റുകൾ, മറീനുകൾ എന്നിവയാണ് ഇസ്രയേലിനെ സഹായിക്കാനുള്ള മിലിട്ടറി പാക്കേജിൽ തൽകാലം ഉൾപ്പെടുത്തിയിരിക്കുന്നത്. മിലിട്ടറിയുടെ ഈ സഹായം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാതിരിക്കാൻ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി വശദീകരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന് ക്രിയാത്മകമായ പിന്തുണ നൽകാൻ ബ്രിട്ടന്റെ സായുധസേന എപ്പോഴും സ്റ്റാൻഡ് ബൈയായി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.

യുദ്ധമേഖലയിൽ മനുഷ്യത്വപരമായ മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുുന്നതിനായി അടുത്തയാഴ്ച റോയൽ നേവിയുടെ സ്പെഷൽ ടാസ്ക് ഗ്രൂപ്പിനെ അയയ്ക്കാനും പദ്ധതിയുണ്ട്. ഇതിനിടെ ഇസ്രയേലിൽ ഒറ്റപ്പെട്ടുപോയ ബ്രിട്ടിഷ് പൗരന്മാരെ തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ ആരംഭിച്ചു. പ്രത്യേക വിമാനങ്ങളിലാകും പൗരന്മാരെ തിരികെയെത്തിക്കുക.

More Stories from this section

family-dental
witywide