വാഷിം: മാഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സർസി ഗ്രാമത്തിൽ പോത്തിന്റെ വയറ്റിൽ നിന്നും മൂന്നര പവൻ സ്വർണ മാല കണ്ടെത്തി. കന്നുകാലിക്ക് തീറ്റ കൊടുത്ത പാത്രത്തിൽ അകപ്പെട്ട മാലയാണ് വയറ്റിലെത്തിയത്. വെള്ളിയാഴ്ച്ച ശസ്ത്രക്രിയ വഴി സ്വർണമാല പുറത്തെടുക്കുകയായിരുന്നു.
‘കന്നുകാലികൾ പ്ലാസ്റ്റിക്, നാണയങ്ങൾ, അപകടകരമായ പല വസ്തുക്കൾ എന്നിവ അകത്താക്കിയാൽ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. എന്നിരുന്നാലും, 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം ലഭിക്കുന്നത് അത്യപൂർവ്വമാണ്,’ ശസ്ത്രക്രിയ നടത്തിയ മൃഗഡോക്ടർ ബാലാസാഹേബ് പറഞ്ഞു.
പോത്തിനെ വളർത്തുന്ന പ്രാദേശിക കർഷകനായ രാംഹാരി ഭോയാർ തന്റെ സോയ ഫാമിൽ നിന്ന് പോത്തിന് കൊടുക്കാൻ സോയാബീൻ കൊണ്ടുവരികയായിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാബായി ഒരു പ്ലേറ്റിൽ സോയ വച്ച് കൊടുത്തപ്പോൾ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാൽ, ഗീതാബായി അത് ശ്രദ്ധിച്ചിരുന്നില്ല.
ഉച്ചയോടെയാണ് സ്വർണ്ണ മാല നഷ്ടപ്പെട്ടതായി ഞങ്ങൾ മനസ്സിലാക്കിയത്. മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് സോയാബീനിനൊപ്പം സ്വർണമാലയും പോത്ത് കഴിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലാക്കിയത്. പോത്തിനെ പ്രാദേശിക മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് ഗീതാബായി പറഞ്ഞു. മണിക്കൂറുകൾ നടന്ന ശസ്ത്രക്രിയ്ക്ക് ശേഷമാണ് മാല ഡോക്ടർമാർ പുറത്തെടുത്തത്.