കൊച്ചി: നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികൾക്കായി ആദ്യക്ഷരം തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കേരള ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന് വിരുദ്ധമായ വാചകങ്ങൾ ആദ്യക്ഷരമായി എഴുതാൻ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.
കണ്ണൂരിലെ മട്ടന്നൂർ നഗരസഭാ ഗ്രന്ഥശാലാസമിതി മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്‌മാരക സ്‌കൂളിൽ 24ന് നടത്താനിരിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങുമായി ബന്ധപ്പെട്ടിറക്കിയ നോട്ടിസ് ചോദ്യംചെയ്‌ത് ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ ആർ മഹാദേവൻ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
ആദ്യക്ഷരമായി ഏതെങ്കിലും മതത്തിന്റെ പ്രത്യേക വാക്യം തെരഞ്ഞെടുക്കണമെന്ന് സംഘാടകർ നിർബന്ധിക്കാത്തിടത്തോളം ഈ നോട്ടീസിലും എഴുത്തിനിരുത്തൽ ചടങ്ങിലും ഇടപെടേണ്ടതില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
എഴുത്തിനിരുത്തൽ ചടങ്ങിൽ സാധാരണ ആദ്യക്ഷരമായി ഉപയോഗിക്കുന്ന “ഹരിശ്രീ ഗണപതയേ നമഃ’ എന്നതിനുപകരം മറ്റ് മതങ്ങളിലുള്ളവർക്ക് ഇഷ്‌ടമുള്ള വാക്യമോ വാചകമോ ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളോ ആദ്യക്ഷരമായി എഴുതാമെന്ന് നോട്ടീസിൽ സംഘാടകർ വ്യക്തമാക്കിയിരുന്നു. എഴുത്തിനിരുത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ പൂരിപ്പിച്ച് നൽകേണ്ട അപേക്ഷയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഹൈന്ദവവിശ്വാസികളെ ഇതര മതസ്ഥരുടെ വാചകങ്ങൾ നിർബന്ധമായി എഴുതിക്കാനുള്ള പദ്ധതിയാണിതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.