നാലാം ക്ലാസുകാരനെ കോമ്പസുകൊണ്ട് കുത്തിയത് 108 തവണ; സഹപാഠികളുടെ ആക്രമണം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സ്വകാര്യ സ്‌കൂളിൽ വഴക്കിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ കോമ്പസ് ഉപയോഗിച്ച് 108 തവണ ആക്രമിച്ചു. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നവംബര്‍ 24ന് ഇന്ദോറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പല്ലവി പോര്‍വാള്‍ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. സഹപാഠികള്‍ 108 തവണയാണ് കുട്ടിയെ കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചെറുപ്രായത്തില്‍തന്നെ കുട്ടികള്‍ അക്രമാസക്തരാവാന്‍ എന്താണ് കാരണമെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളേയും രക്ഷിതാക്കളെയും സിഡബ്ല്യൂസി കൗണ്‍സിലിങിന് വിധേയരാക്കും. അക്രമാസക്തമായ രംഗങ്ങളടങ്ങിയ വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ കളിക്കാറുണ്ടോയെന്ന് കണ്ടെത്തും,” ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ആക്രമണത്തിന് ഇരയായതിന്റെ പാടുകള്‍ മകന്റെ ദേഹത്തുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. എന്താണ് അക്രമത്തിന്റെ കാരണമെന്ന് അറിയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ തന്നിട്ടില്ലെന്നും എയ്‌റോഡ്രോം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാന്‍ അറിയിച്ചു. കുട്ടിയെ ആക്രമിച്ചവരെല്ലാം 10വയസിന് താഴെയുള്ളവരാണ്. അതിനാല്‍, നിയമവ്യവസ്ഥകള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.