വാഹനാപകടം; രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവ സംവിധായകന്‍ മരിച്ചു, മൊബൈല്‍ ഫോണും ക്യാമറയുമടക്കം ആളുകള്‍ മോഷ്ടിച്ചു

ന്യൂഡല്‍ഹി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തെറിച്ച് റോഡില്‍ വീണ് രക്തം വാര്‍ന്നു കിടന്ന യുവ സംവിധായകനെ ആശുപത്രിയിലെത്തിക്കാന്‍ കൂടി നിന്നവര്‍ സഹായിച്ചില്ലെന്ന് സുഹൃത്ത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഗുരുഗ്രാം കേന്ദ്രമായി ഡോക്യുമെന്ററികളും മറ്റും സംവിധാനം ചെയ്തിരുന്ന പീയുഷ് പാല്‍ (30) ആണ് മരിച്ചത്.

ദക്ഷിണ ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിക്കാണ് അപകടം നടന്നത്. പഞ്ച്ശീല്‍ എന്‍ക്ലേവില്‍ തിരക്കുള്ള റോഡില്‍ ലൈന്‍ മാറി വന്ന പീയുഷിന്റെ ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ പീയുഷ് അര മണിക്കൂറിനടുത്ത് രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

അപകടം നടന്നയുടന്‍ തന്നെ വഴിയാത്രക്കാര്‍ ആരെങ്കിലും ഉടന്‍ തന്നെ പീയുഷ് പാലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. ചുറ്റും കൂടിയ ആളുകള്‍ ഫോട്ടോ എടുക്കാനാണ് താത്പര്യം കാണിച്ചത്. പീയുഷ് പാലിന്റെ മൊബൈല്‍ ഫോണും ക്യാമറയും അടക്കം വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ആ സമയത്തും ആളുകള്‍ മോഷ്ടിച്ചതായും സുഹൃത്തു പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.