റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് ഭൂപേഷ് ബാഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പണം കൈമാറാന്‍ ഇടനില നിന്നയാള്‍ മൊഴി നല്‍കിയെന്നാണ് ഇഡി അവകാശപ്പെട്ടത്. വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.
സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ‘ബാഗേൽ’ എന്നയാൾക്ക് നൽകാനുള്ളതാണെന്ന് ഇയാൾ പറഞ്ഞതായി ഇഡി പറയുന്നു.
അസിം ദാസിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. മഹാദേവ് നെറ്റ്‌വര്‍ക്കിലെ ഉന്നതനായ കുറ്റാരോപിതനായ ശുഭം സോണി അയച്ച ഇ- മെയിലും പരിശോധിച്ചു. ഇതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നത്. മഹാദേവ് ആപ്പ് പ്രമോട്ടര്‍മാര്‍ ഭൂപേഷ് ബാഘേലിന് നിരന്തരമായി പണം നല്‍കിയിരുന്നുവെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇഡി പ്രസ്താവനയില്‍ അറിയിച്ചു.