ഇഡാലിയ ചുഴലിക്കാറ്റില്‍ ആശങ്കയോടെ അമേരിക്ക, 120 മൈല്‍ വേഗത്തില്‍ മെക്സികോ ഉള്‍ക്കടലിലേക്ക് നീങ്ങുന്നു

ന്യൂയോര്‍ക്: ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചേക്കാവുന്ന ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇഡാലിയ എന്നാണ് കരുതുന്നത്. നിലവില്‍ മെക്സികോ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന ഇഡാലിയ നാളെ രാവിലെ 120 മൈല്‍ വേഗതയില്‍ ഫ്ളോറിഡ തീരങ്ങളില്‍ അഞ്ഞടിച്ചേക്കും. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചുഴലിക്കൊടുങ്കാറ്റ് നാശംവിതക്കാനിരിക്കെ മെക്സികോ, ഫ്ളോറിഡ തീരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. അപകടസാധ്യത മുന്നില്‍ കണ്ട് ഫ്ളോറിഡയിലെ 46 കൗണ്ടിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

വലിയ നാശം വിതച്ചേക്കാവുന്ന ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇഡാലിയ എന്ന് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി. പ്രാദേശിക ഭരണകൂടം നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. സുരക്ഷിതമായ താമസസ്ഥലങ്ങളിലേക്ക് എല്ലാവരും നീങ്ങുകയും വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഉയർന്ന വേലിയേറ്റത്തിൽ ഇഡാലിയ കരയിലേക്ക് എത്തിയാല്‍ ചിലയിടങ്ങളില്‍ 12 അടി വരെ ഉയരത്തിൽ കൊടുങ്കാറ്റുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചുഴലിക്കാറ്റ് കേന്ദ്രവും വ്യക്തമാക്കുന്നു. ഏതായാലും വലിയ ആശങ്കയിലാണ് അമേരിക്ക. ചുഴക്കലിക്കാറ്റിന്റെ ദിശവും വേഗവും അതത് സമയം ചുഴലിക്കാറ്റ് കേന്ദ്രം നിരീക്ഷിച്ചുവരികയാണ്.

അപകടസാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ നടപടികളും പ്രാദേശിക ഭരണകൂടം സ്വീകരിച്ചുകഴിഞ്ഞു.

Hurricane Idalia makes landfall on the Florida coast