ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച അൽബേനിയൻ സൂപ്പർലിഗ മത്സരത്തിൽ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ദ്വാമേന ഗ്രൗണ്ടിൽ കുഴഞ്ഞുവീത്. ഉടൻ തന്നെ ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റി.
2017 ലാണ് ദ്വാമേനയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. 2021-ൽ ഓസ്ട്രിയൻ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു.
പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ്‍ ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയില്‍ അസുഖം കണ്ടെത്തിയതിനെ തുടർന്ന് ദ്വാമേനയ്ക്ക് ക്ലബ്ബിൽ പ്രവേശനം നേടാനായില്ല.
പിന്നാലെ ഓസ്ട്രിയയില്‍ ലു നൊക്കുവിന് വേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടിയും കളിച്ചു. കളിക്കിടയിൽ പലതവണ കുഴഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നതിനാൽ ക്ലബ് വിടുകയായിരുന്നു. തന്റെ ഫുട്ബോൾ ജീവിതം അവസാനിപ്പിക്കാൻ താത്പര്യമില്ലായിരുന്ന ദ്വാമേന ഇതോടെ അൽബേനിയൻ ലീഗിലെ പ്രധാനിയാവുകയായിരുന്നു.