‘ഗ്യാൻവാപിയിൽ ആരാധനാലയ നിയമം ബാധകമാകില്ല’; അലഹബാദ് ഹൈക്കോടതി, മുസ്ലിം വിഭാഗത്തിൻ്റെ ഹർജി തള്ളി

ഗ്യാൻവാപി മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്ജിദ് 1991 ലെ ആരാധനാലയ നിയമ (പ്ലേസ് ഓഫ് വർഷിപ്പ് ആക്ട്) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥലമല്ലെന്ന് കോടതി നിരീക്ഷിച്ചു.

1991ൽ ഗ്യാൻവാപി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് മുമ്പ് കാശി വിശ്വനാഥ ക്ഷേത്രമാണെന്നും ആരാധനാവകാശം വേണമെന്നും ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട നിരവധി അപേക്ഷകൾ പരിഗണിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

1991ൽ ആരാധനാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ സമർപ്പിച്ച ഹർജിയും 2021 ൽ വാരണാസി ജില്ലാകോടതി ഉത്തരവിട്ട ആർക്കിയോളജി വിഭാഗത്തിന്റെ സർവേയും 1991ലെ ആരാധനാലയ നിയമപ്രകാരം അനുവദനീയമല്ല എന്നതായിരുന്നു അഞ്ചുമാൻ ഇന്റെസാമിയ മസ്ജിദ് കമ്മിറ്റിയുടെ പ്രധാന വാദം. ഈ ആവശ്യമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.ആരാധനാലയ നിയമപ്രകാരം, 1947 ഓഗസ്റ്റ് 15 മുതൽ ഇങ്ങോട്ട് ഇന്ത്യയിലെ ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ നിലനിർത്തണമെന്നും മാറ്റങ്ങൾ വരുത്താൻ പാടില്ലെന്നും പ്രത്യേകം പറയുന്നു. ആരാധനാലയ നിയമം ബാധകമാക്കേണ്ടതില്ലെന്ന തീരുമാനമാണ് ബാബരി മസ്ജിദ് വിധി ഇപ്പോഴുള്ള വിധത്തിലാകാൻ കാരണമായി കണക്കാക്കുന്നത്.

മസ്ജിദ് വളപ്പിന് ഹിന്ദു സ്വഭാവമോ. മുസ്ലിം സ്വഭാവമോ ഉണ്ടാകാം. അത് ഈ ഘട്ടത്തിൽ നിർണയിക്കാൻ സാധിക്കുന്നതല്ലെന്നും കോടതി പറയുന്നു. വിഷയം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മതവിഭാഗങ്ങളെ ബാധിക്കുന്നതാണ്, അതുകൊണ്ടുതന്നെ അടുത്ത ആറ് മാസത്തിനുള്ളിൽ വിചാരണ കോടതിയോട് ഒരു തീരുമാനത്തിലേക്കെത്താൻ ആവശ്യപ്പെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതുപോലെ ആർക്കിയോളജി വിഭാഗത്തോട് സർവേ നടത്താൻ വിചാരണ കോടതി ആവശ്യപ്പെട്ടതിലും തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ കോടതിക്ക് ഇനിയും സർവേ നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Gyanvapi suit not barred by Places of Worship Act says Allahabad HC

More Stories from this section

family-dental
witywide