പേരുമാറ്റിയാൽ അലിഗഡ് അത് അല്ലാതാകുമോ ? അലിഗഡിൻ്റെ പേര് ഹരിഗഡ് എന്നാക്കാൻ നടപടി തുടങ്ങി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ ഭരണ പരിഷ്കാരത്തിൻ്റെ ഭാഗമായി മറ്റൊരു നഗരത്തിന്റെ കൂടി പേര് മാറ്റാൻ നീക്കം. അലിഗഡിനെ ഹരിഗഡ് എന്നു പേരുമാറ്റാനാണ് ശ്രമം . ഇതുസബന്ധിച്ച് അലിഗഡ് മുനിസിപ്പല്‍ കോര്‍പറേഷൻ പ്രമേയം ഏകകണ്ഠമായി പാസാക്കി.

കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിൽ ബിജെപി കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കി മാറ്റാൻ നിർദേശിച്ചത്. മുഴുവൻ കൗണ്‍സിലർമാരും പ്രമേയത്തെ പിന്തുണച്ചു. നിർദേശം യു പി സർക്കാരിന്റെ അനുമതിക്കായി അയയ്ക്കും. സർക്കാർ അംഗീകരിച്ചാൽ അലിഗഡിന്റെ പേര് ഹരിഗഡ് എന്ന് ഔദ്യോഗികമായി മാറും.

നഗരസഭയിലെ പുതിയ നീക്കം ആദ്യപടി മാത്രമാണെന്നും ഉടൻ തന്നെ സർക്കാരിന്റെ അനുമതി ലഭിക്കുമെന്നും പെരുമാറ്റൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയശേഷം അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു.

2021ൽ തന്നെ അലിഗഡിന്റെ പേര് മാറ്റുന്നതു സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. സംസ്ഥാനത്തുടനീളം പേര് മാറ്റൽ തുടരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

2019 ജനുവരിയിൽ യുപിയിലെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇതിനു മുൻപ് 2018ൽ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യ എന്നാക്കിയിരുന്നു.

രാജ്യത്ത് സ്ഥലങ്ങളുടെ പേരുമാറുന്നത് സംബന്ധിച്ച വാർത്തകൾ പുതുമയുള്ളതല്ല. നിരവധി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ ഇതിനോടകം മാറ്റിയിട്ടുണ്ട്. യോഗി സർക്കാരിന്റെ കാലത്തുതന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷൻ എന്നും ഝാൻസി റെയിൽവേ സ്റ്റേഷൻ വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്നും മാറ്റിയിരുന്നു.

പേര് മാറ്റുന്ന നടപടി ക്രമണങ്ങൾ അത്ര എളുപ്പമല്ലെങ്കിലും നഗരസഭ പേരുമാറ്റുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചാൽ അടുത്ത പടിയായി നാമനിർദ്ദേശം സംസ്ഥാന മന്ത്രിസഭയ്ക്ക് അയയ്ക്കും. സംസ്ഥാന മന്ത്രിസഭയിൽ ഇത് പാസാക്കിയ ശേഷം പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിനുശേഷമാണ് സ്ഥലങ്ങളുടെ പുതിയ പേര് ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങുന്നത്

Harigarh is the new name, Aligarh in line for a name change

More Stories from this section

family-dental
witywide