യുഎൻ: ഗാസയില്‍ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിനിടെ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചുള്ള ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും ചരിത്രം നമ്മെ എല്ലാവരേയും വിലയിരുത്തുമെന്നും ഗുട്ടെറെസ് എക്‌സിലൂടെ ആഹ്വാനം ചെയ്തു.
“പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് ഞാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. എല്ലാ ബന്ദികളെയും ഉപാധികളില്ലാതെ മോചിപ്പിക്കണം. ജീവന്‍രക്ഷാ സാമഗ്രികള്‍ എത്തിക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുത്. എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെ വിലയിരുത്തും,” യുഎന്‍ സെക്രട്ടറി ജനറല്‍ എക്‌സില്‍ കുറിച്ചു.
അതേസമയം, വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ലെന്നാണ് ഇസ്രയേൽ പക്ഷം. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. വെടിനിര്‍ത്തലിന് ആഹ്വാനം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കിയിരുന്നു. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്‌പ്പോള്‍ 14 രാജ്യങ്ങളാണ് എതിര്‍ത്തത്. ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.