ഗാസയിലേക്ക് ഈജിപ്ത് വഴിയുള്ള സഹായം വെള്ളിയാഴ്ച എത്തും

വാഷിങ്ടൺ: ഈജിപ്തിൽനിന്ന് ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം വെള്ളിയാഴ്ചയോടെ എത്തുമെന്ന് വൈറ്റ് ഹൗസ്. ഈജിപ്ത്- ഗാസ അതിർത്തി തുറക്കാൻ ഈജിപ്തുമായി ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഹമാസ് ഇവ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സഹായങ്ങളുടെ ഒഴുക്ക് പൂർണമായി അവസാനിപ്പിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച്ച രാത്രി ഗാസയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണം ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ടെൽ അവീവിലെത്തിയ ബൈഡൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സഹായമെത്തിക്കുന്നതിൽ ധാരണയായത്.ആദ്യഘട്ടത്തിൽ 20 ട്രക്കുകളിൽ സഹായമെത്തിക്കും.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി -ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു. ഇതോടെ ദുരിതത്തിലായ 23 ലക്ഷം മനുഷ്യർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. സഹായമെത്തിക്കാൻ ഈജിപ്ത് തയാറായിരുന്നെങ്കിലും ഇസ്രയേൽ അതിർത്തി മേഖലയിൽ ആക്രമണം നടത്തുന്നതിനാലാണ് കഴിയാതിരുന്നതെന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്നിരുന്നു. അതേസമയം, ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിക്ക് കുറുകെയുള്ള റോഡുകൾ നന്നാക്കേണ്ടതുണ്ട്. ഇരുന്നൂറിലധികം ട്രക്കുകളും ഏകദേശം 3,000 ടണ്ണിന്റെ സഹായങ്ങളും റഫാ ക്രോസിങ്ങിന് സമീപം സജ്ജീകരിച്ചിട്ടുണ്ടെന്ന് നോർത്ത് സിനായ് റെഡ് ക്രസന്റ് മേധാവി ഖാലിദ് സായിദ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായിരിക്കും സഹായവിതരണം എത്തിക്കുക. ബൈഡന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം അംഗീകരിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് നിന്നുള്ള സഹായം സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്നും ഹമാസിന് ലഭിക്കാത്തിടത്തോളം അവയുടെ വിതരണത്തിൽ തടസം നേരിടില്ലെന്നും ഇസ്രയേൽ പറഞ്ഞു. എന്നാൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിന് അത്യവശ്യമായ ഇന്ധനത്തിന്റെ വിതരണത്തെ പറ്റി ഇപ്പോഴും പരാമർശമുണ്ടായിട്ടില്ല.

ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണം നടത്തുന്ന ഗാസയിൽ 3,478 പേർ കൊല്ലപ്പെടുകയും 12,065 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

humanitarian aid will reach Gaza on Friday