
വെല്ലിംഗ്ടണ്‍: ക്രിസ്മസ് അവധിക്കാലത്ത് ഓസ്ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ആറ് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു. ക്വീന്‍സ്ലാന്റില്‍ പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
മരിച്ചവരില്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ഒമ്പതുവസുകാരിയും ഉള്‍പ്പെടുന്നു. ബ്രിസ്‌ബേനിനടുത്ത് ഗ്രീന്‍ ഐലന്‍ഡിന് തെക്ക് ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടര്‍ന്നു. ഗംപിയിലെ ബ്രിസ്ബേനിന് വടക്ക് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 46 കാരിയായ സ്ത്രീക്കായുള്ള തിരച്ചിലും തുടരുകയാണ്.
‘ക്രിസ്മസ് സമയത്ത് ഈ മേഖലയിലെ കുടുംബങ്ങള്‍ക്ക് ഇത് തികച്ചും ദാരുണമായ വാര്‍ത്തയാണ്,’ ഗംപി മേയര്‍ ഗ്ലെന്‍ ഹാര്‍ട്ട്വിഗ് പറഞ്ഞു.
ഡിസംബര്‍ 25, ഡിസംബര്‍ 26 തീയതികളില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായി. ഒപ്പം വലിയ ആലിപ്പഴം, ശക്തമായ കാറ്റും പേമാരിയുമുണ്ടായി. നദികളില്‍ വെള്ളപ്പൊക്കമുണ്ടായി. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. ചിലയിടങ്ങലില്‍ മരങ്ങള്‍ കടപുഴകി വീണ് യാത്രാ മാര്‍ഗ്ഗവും ജനജീവിതവും താറുമാറാക്കിയിട്ടുണ്ട്.
കൂടുതല്‍ മഴ പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍, ബ്യൂറോ ഓഫ് മെറ്റീരിയോളജി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ചെറിയ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്,
കൊടുങ്കാറ്റിനെ തുടര്‍ന്ന് ഏകദേശം 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങിയതായി ക്യൂന്‍ലാന്‍ഡിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എനര്‍ജക്സ് ബുധനാഴ്ച അറിയിച്ചു. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന മെസേജിംഗ് പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍, 800-ലധികം വൈദ്യുതി ലൈനുകള്‍ തകരാറിലായതിനാല്‍ അതിന്റെ നെറ്റ്വര്‍ക്കിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറച്ച് ആളുകള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ജാസ്പര്‍ ഈ മാസമാദ്യം ക്വീന്‍സ്ലാന്റില്‍ വെള്ളപ്പൊക്കത്തിനും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും കാരണമായതിന് പിന്നാലെയാണ് ദുരന്തം വിതച്ച കൊടുങ്കാറ്റുണ്ടായത്.