ഇന്ത്യ- പാക്ക് ക്രിക്കറ്റ് മല്‍സരം ഇന്ന് അഹമ്മദാബാദില്‍ , ആവേശം കൊടുമുടി കയറി, സുരക്ഷ കര്‍ശനം

അഹമ്മദാബാദ്: ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ കളി തുടങ്ങുകയാണ്. മൈതാനത്തെ കളിക്കപ്പുറം കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിലെ പിച്ചിലാണ് ആ കളി നടക്കുന്നത്.. അതെ ഇന്ത്യ – പാക്ക് ക്രിക്കറ്റ് മല്‍സരം അല്‍പ സമയത്തിന് അപ്പുറം ആരംഭിക്കുന്നു. ഏകദിന ലോക കപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം.

അഹമ്മദാബാദില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന നരേന്ദ്ര മോദി സ്‌റ്റേഡയത്തിലെ ആരവങ്ങള്‍ക്ക് നടുവില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതലാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. സ്റ്റേഡിയവും പരിസരവും കര്‍ശന സുരക്ഷാ വലയത്തിലാണ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. നേരത്തെ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആ ആധിപത്യം തുടരാന്‍ രോഹിത് ശര്‍മയും സംഘവും ഇറങ്ങുമ്പോള്‍ ആ നാണക്കേട് മായ്ക്കാനാണ് ബാബര്‍ അസമിന്റെയും കൂട്ടരുടെയും ശ്രമം.

ഈ ലോകകപ്പില്‍ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പിച്ചെത്തുമ്പോള്‍ ഓസ്‌ട്രേലിയയേയും അഫ്ഗാനിസ്ഥാനേയുമാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളില്‍ കീഴടക്കിയത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലായിരുന്നു അവസാനമായി ചിരവൈരികള്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് 228 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ആവേശപ്പോരിന് മുമ്പ് ശുഭകരമായ വാര്‍ത്തകളാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നു വരുന്നത്. ഡെങ്കിപ്പനി ബാധിച്ച് ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ ഇന്ന് ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കും. ഗില്ലിന്റെ വരവ് ഇന്ത്യക്ക് കൂടുതല്‍ കരുത്തു പകരും. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ നായകന്‍ രോഹിത് ശര്‍മ, തകര്‍പ്പന്‍ ഫോമിലുളള മുന്‍ നായകന്‍ വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇവര്‍ക്കൊപ്പം ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ കളം പിടിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയും രവിചന്ദ്രന്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ നിരയും മികച്ച ഫോമിലാണ്. അഹമ്മദാബാദിലെ പിച്ച് സ്പിന്നിന് അനുകൂലമാണെന്നതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അശ്വിന്‍ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകും. ഷാര്‍ദ്ദുല്‍ താക്കൂര്‍ ഇതോടെ പുറത്തു പോകും.

മറുവശത്ത് ഓപ്പണര്‍ അബ്ദുള്ള ഷഫീഖ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിലാണ് പാകിസ്താന്റെ പ്രതീക്ഷകള്‍. നായകന്‍ ബാബര്‍ അസം, മധ്യനിര താരങ്ങളായ ഇഫ്തിക്കര്‍ അഹമ്മദ്, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് അവര്‍ക്ക് തലവേദനയാണ്. ബൗളിങ് നിരയ്ക്കും ഇതുവരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഹാരിസ് റൗഫ് എന്നിവര്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നത് തിരിച്ചടിയാണ്. സ്പിന്നര്‍മരായ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് വിക്കറ്റ് എടുക്കാനും മധ്യ ഓവറുകളില്‍ റണ്ണൊഴുക്കു തടയാനും സാധിക്കാത്താണ് പാകിസ്താന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്.