പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഇനി ബാഗിൽ അച്ചാറും നെയ്യും കൊണ്ടുപോകരുത്; യാത്രയിൽ കൊണ്ടുപോകുന്ന നിരോധിത വസ്തുക്കളുടെ ലിസ്റ്റ്

ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണ്. ഉത്സവകാലം അടുക്കുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കും. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്.

മുംബൈ എയർപോർട്ട് പറയുന്നതനുസരിച്ച്, ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് കൊപ്ര, പടക്കങ്ങൾ, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടുതൽ കണ്ടുവരുന്ന മറ്റ് ചില ഇനങ്ങളിൽ ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു.

പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.

കത്തുന്ന വസ്തുക്കൾ

കഴിഞ്ഞ വർഷം ഒരു മാസത്തിൽ മാത്രം യാത്രക്കാരുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് 943 ഉണങ്ങിയ തേങ്ങകൾ കണ്ടെത്തി. ഉണങ്ങിയ തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ, അത് തീപിടുത്തത്തിന് കാരണമാകും . ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാർച്ചിൽ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു. ഭൂരിഭാഗം യാത്രക്കാർക്കും ഇതേക്കുറിച്ച് ഇപ്പോഴും അവബോധമില്ല.

ചെക്ക്-ഇൻ ബാഗേജ് സ്ക്രീനിങ് പ്രക്രിയ

മൊത്തം സ്‌ക്രീൻ ചെയ്‌ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നിരസിക്കപ്പെട്ട ചെക്ക്-ഇൻ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തിൽ നിന്ന് മേയിൽ 0.73 ശതമാനമായി വർധിച്ചു. ടെർമിനൽ രണ്ടിൽ മണിക്കൂറിൽ 9,600 ബാഗുകളും ടെർമിനൽ ഒന്നിൽ മണിക്കൂറിൽ 4,800 ബാഗുകളും കൈകാര്യം ചെയ്യുന്ന 8 കിലോമീറ്റർ ബാഗേജ് ബെൽറ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.

More Stories from this section

family-dental
witywide