
ഡബ്ലിന്‍ : മൈഗ്രൻ്റ് നഴ്‌സസ് അയര്‍ലണ്ട് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഐറിഷ് പാര്‍ലമെൻ്റിനു മുന്നില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ പ്രതിഷേധിച്ചു. പ്രവാസികളുടെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണ് പാര്‍ലമെൻ്റിനു മുന്നില്‍ നടന്നത്. ഏതാണ്ട് 1000 ജീവനക്കാർ അണിനിരന്ന പ്രതിഷേധത്തിൽ ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമുള്ളവരാണ് മുഖ്യമായും പങ്കെടുത്തത്.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റൻ്റുമാര്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരാന്‍ സാധിക്കുന്ന രീതിയില്‍ ശമ്പളം ഉയര്‍ത്തുകയും വര്‍ക്ക് പെര്‍മിറ്റ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും അവരെ ക്രിട്ടിക്കല്‍ സ്‌കില്‍ പെര്‍മിറ്റ് നല്‍കുന്നതിനായി പരിഗണിക്കുകയും വേണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
നേരത്തേ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ പാര്‍ലമെന്റിലെത്തി എം പിമാരുടെ മുന്നിലും സ്പീക്കറുടെ മുന്നിലും ഈ വിഷയം അവതരിപ്പിച്ചിരുന്നു.
നാഷനല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോയ്, ജോയിന്റ് കണ്‍വീനര്‍ ഐബി തോമസ്, കോര്‍ക്കില്‍ നിന്നുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി എംപി മിക്ക് ബാരി, ഡബ്ലിനില്‍ നിന്നുള്ള സ്വതന്ത്ര എംപി ജോന്‍ കോളിന്‍സ്, ഡബ്ലിനില്‍ നിന്നുള്ള പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എംപി പോള്‍ മര്‍ഫി, ഫിനഫാള്‍ എംപി നീവ് സ്മിത്ത്, ഫിന ഫാളിന്റെ സെനറ്റര്‍ മേരി ഫിറ്റ്‌സ്പാട്രിക്ക്, യുണൈറ്റ് ട്രേഡ് യൂണിയന്റെ റീജണല്‍ സെക്രട്ടറി സൂസന്‍ ഫിറ്റ്‌സ്പാട്രിക്ക്, ഡബ്ലിനില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗവും സാമൂഹ്യപ്രവര്‍ത്തകയുമായ റൂത്ത് കോപ്പിഞ്ചര്‍, ഷിജി ജോസഫ്, രാജേഷ് ജോസഫ്, ഷാന്റോ വര്‍ഗ്ഗീസ് എന്നിവര്‍ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച എല്ലാ എം പിമാരും വിഷയം തുടര്‍ന്നും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ഇത് പരിഹരിക്കുന്നതുവരെ ഇതിനോടൊപ്പം നില്‍ക്കുമെന്നും ഉറപ്പു നല്‍കി.
Indian nurses protest outside Irish parliament over family visa rules