
ഫ്‌ലോറിഡ: യുഎസിലെ ഫ്ളോറിഡയില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലുണ്ടായ അപകടത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. കുവൈത്ത് ഇന്ത്യൻ സ്കൂളിലെ സംഘത്തിനൊപ്പം നാസ കാണാൻ എത്തിയ പ്രജോബാണ് 12 ദിവസങ്ങൾ മരണത്തോട് മല്ലിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. അമേരിക്കയിലെയും ഇന്ത്യയിലേയും കുവൈത്തിലേയും ഇന്ത്യൻ സമൂഹം മുഴുവൻ പ്രജോപിനായി പ്രാർഥനയിലായിരുന്നു. പ്രജോബ് യാത്രയായി എങ്കിലും അവയവദാനം എന്ന മഹത്തായ പുണ്യം വഴി ഒരുപാട് മനുഷ്യരിലൂടെ അവൻ ഇനിയും ജീവിക്കും. അവയവദാനത്തിന് പ്രജോപിൻ്റെ മതാപിതാക്കൾ അനുവാദം നൽകുകയായിരുന്നു.
പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു പ്രജോബ്. തിരുനെല്‍വേലി സ്വദേശിയാണ്. കുവൈറ്റിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് ഫ്ളോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. 60 സഹപാഠികള്‍ക്കും ആറ് അധ്യാപകര്‍ക്കുമൊപ്പം ഇവിടെയെത്തിയ പ്രജോബ് താമസിച്ചിരുന്ന ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നവംബര്‍ 23നാണ് അപകടമുണ്ടായത്. 14 മിനിറ്റോളം വെള്ളത്തിനടിയില്‍ കിടന്ന പ്രജോബിനെ പിന്നീട് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 12 ദിവസം വെൻ്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. എയർആംബുലൻസിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചിരിക്കെയാണ് മരണം. ഫ്‌ലോറിഡയിലെ അഡ്വെന്റ് ഹെല്‍ത്ത് ഹോസ്പിറ്റലിലാണ് പ്രജോബിന്റെ മൃതദേഹം ഇപ്പോള്‍. 29ാം തീയതി പ്രജോബിന്റെ മതാപിതാക്കൾ യുഎസിൽ എത്തിച്ചേർന്നു. ഇന്ത്യൻ സമൂഹം ഒന്നാകെ അവർക്ക് പിന്തുണയുമായി പന്നിൽ ഉറച്ചു നിന്നിരുന്നു. ഫ്‌ലോറിഡയിലെ ഇന്ത്യന്‍ സമൂഹം കുട്ടിക്ക് സഹായം നല്‍കിയിരുന്നു. ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി 40,000 ഡോളര്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്.