‘ആഴ്ചയില്‍ 70 മണിക്കൂര്‍ എങ്കിലും ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണം’; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി

ബെംഗലൂരു: വികസിത സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യ മത്സരിക്കണമെങ്കില്‍ ഇന്ത്യന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ ജോലിസമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പാടുപെടുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ദേശീയ തൊഴില്‍ സംസ്‌കാരം ഉയര്‍ത്താനും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

യുവാക്കളോട് രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നാരായണമൂര്‍ത്തി ആവശ്യപ്പെട്ടു. ‘ഇത് എന്റെ രാജ്യമാണ്, ആഴ്ചയില്‍ 70 മണിക്കൂര്‍ എങ്കിലും ഞാന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു’ എന്ന് ചെറുപ്പക്കാര്‍ പറയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം യുവത്വമാണെന്നും അവര്‍ക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകുമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂര്‍ത്തി സംസാരിച്ചു. ഇന്ത്യ ഒരു ആഗോള മുന്‍നിരക്കാരനായി ഉയര്‍ന്നുവരുന്നതിന് ഗവണ്‍മെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉള്‍പ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 3വണ്‍4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ ‘ദി റെക്കോര്‍ഡി’ന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ തൊഴില്‍ ഉല്‍പ്പാദനക്ഷമത മാറ്റേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.