ടെഹ്റാൻ: ഇസ്രയേൽ ചാര സംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഇറാൻ വധിച്ചതായി ജുഡീഷ്യറിയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ ഇന്ന് രാവിലെ തൂക്കിലേറ്റിയതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. മൊസാദിന്റെ നിർദേശപ്രകാരം രാജ്യ സുരക്ഷക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വഫ ഹനാരെഹ്, അരാം ഉമാരി, റഹ്മാൻ പർഹാസോ എന്നീ മൂന്ന് പുരുഷന്മാരും നസിം നമാസി എന്ന സ്ത്രീയുമാണ് വധിക്കപ്പെട്ടത്.
മൊസാദിന്റെ മാർഗനിർദേശപ്രകാരം രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരെ സംഘം വിപുലമായ നടപടികൾ സ്വീകരിച്ചുവെന്ന് മിസാൻ റിപ്പോർട്ട് ചെയ്തു.
രഹസ്യവിവരം കണ്ടെത്താൻ ഇറാനിയൻ സുരക്ഷാ സേനയെ തട്ടിക്കൊണ്ടുപോയതിനും ചില ഏജന്റുമാരുടെ കാറുകൾക്കും അപ്പാർട്ടുമെന്റുകൾക്കും തീയിട്ടതിനുമാണ് നാല് പേർക്കെതിരെയും കുറ്റം ചുമത്തിയിരുന്നത്.
ഇതേ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന മറ്റു പലരെയും 10 വർഷം വീതം തടവിന് ശിക്ഷിച്ചു, കൂടുതൽ വിശദാംശങ്ങൾ നൽകാതെ മിസാൻ റിപ്പോർട്ട് ചെയ്യുന്നു.