ബന്ദികളെ മോചിപ്പിക്കാൻ കരാറായി, 5 ദിവസം താൽകാലിക യുദ്ധവിരാമം: വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്

വാഷിങ്ടൺ: ഇസ്രയേലിൽനിന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഇസ്രയേലും അമേരിക്കയും ഹമാസും താല്ക്കാലിക കരാറിലെത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

അതിന്റെ ഭാഗമായി 5 ദിവസത്തേക്ക് താൽക്കാലിക വെടിനിർത്തൽ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ നടപ്പിലാവുകയാണെങ്കിൽ ഒരോ ദിവസവും 50 ബന്ധികളെ വീതം മോചിപ്പിക്കും. അത് ഒരുമിച്ചായിരിക്കില്ല. ചെറിയ ഗ്രൂപ്പുകളിലായി പലസമയങ്ങളിലായിരിക്കും മോചനം. ഇതു സംബന്ധിച്ച് മൂന്നു കക്ഷികളും ആറു പേജുള്ള ഒരു കരാർ ഉണ്ടാക്കയിട്ടുണ്ട്. വാഷിങ്ടൺ പോസ്റ്റ് പറയുന്നു.ഒക്ടോബർ ഏഴിന് ഇസ്രയേലിലെ 1,200 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.

ഈ ഒരു യുദ്ധവിരാമം ഗാസയിലേക്ക് ഗണ്യമായ അളവിൽ മാനുഷിക സഹായം അനുവദിക്കാൻ ഉദ്ദേശിച്ചുകൂടിയുള്ളതാണ്. പത്ര റിപ്പോർട്ടിനെ സംബന്ധിച്ച് വൈറ്റ് ഹൗസോ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസോ പ്രതികരിച്ചിട്ടില്ല. മുമ്പു പലതവണ ഇത്തരം വാർത്തകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

Israel, US reach tentative deal with Hamas to free hostages reports Washington Post