ജയശങ്കര്‍ – ബ്ളിൻകന്‍ ഉഭയകക്ഷി ചര്‍ച്ച ഇന്ന്, ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി ചര്‍ച്ചയായേക്കും

വാഷിങ്ടണ്‍: ഇന്ത്യ- കാനഡ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കന്‍ വിദേശകാര്യ മന്ത്രി (സ്റ്റേറ്റ് സെക്രട്ടറി )ആന്റണി ബ്ലിങ്കനും ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ത്തിലേക്ക് പോയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഒരാഴ്ചയായി യുഎസിലുണ്ട്. ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ അജന്‍ഡ വ്യക്തമല്ല. കാന‍ഡ – ഇന്ത്യ നയതന്ത്രകാര്യം ചര്‍ച്ചാവിഷയമാകില്ലെന്ന് പറയുന്നെണ്ടെങ്കിലും ചര്‍ച്ചയില്‍ ഇക്കാര്യം വരുമെന്ന് ഉറപ്പാണ്.

‘ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരസ്പരം പങ്കുവയ്ക്കും. കനേഡിയന്‍ അന്വേഷണവുമായി ഇന്ത്യയോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യൂ മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജപ്പാനിലെയും ഓസ്‌ട്രേലിയയിലെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത ക്വാഡ് മന്ത്രിതല യോഗത്തില്‍ ഇരുവരും ഇതിനകം കണ്ടുമുട്ടിയിട്ടുണ്ട്. കാനഡ-ഇന്ത്യ തര്‍ക്കം അവിടെ ഉയര്‍ന്ന് വന്നില്ല. നയതന്ത്രപ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.

ഖലിസ്ഥാന്‍വാദി നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ട് എന്ന കാനഡയുടെ ആരോപണമാണ് ഇന്ത്യ -കാനഡ ബന്ധം ഇത്ര വഷളായത്. ഇത്തരത്തില്‍ മറ്റൊരു രാജ്യത്ത് പോയി കൊല്ലുന്നത് ഇന്ത്യയുടെ നയമല്ലെന്നായിരുന്നു ഇന്ത്യ- കാനഡ നയതന്ത്ര പ്രതിസന്ധിയെക്കുറിച്ചുളള ജയശങ്കറിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ അത് പങ്കുവയ്ക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ലെന്നും ജയശങ്കര്‍ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലി യോഗങ്ങളില്‍ പങ്കെടുത്തതിന് ശേഷമാണ് ജയശങ്കര്‍ ന്യൂയോര്‍ക്കില്‍ നിന്ന് അമേരിക്കന്‍ തലസ്ഥാനത്തെത്തിയത്. ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.

ഐക്യരാഷ്ട്ര സഭാ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ തീവ്രവാദത്തിനും അക്രമത്തിനും രാഷ്ട്രീയ സൗകര്യം അനുവദിക്കരുതെന്ന് ജയശങ്കര്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കാനഡയുടെ പേര് പരാമര്‍ശിക്കാതെയായിരുന്ന ആ പ്രസ്താവന. കാനഡയുടെ ആരോപണങ്ങളില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നായിരുന്നു ഈ വിഷയത്തില്‍ അമേരിക്കയുടെ നിലപാട്.

More Stories from this section

family-dental
witywide