തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് വി എം സുധീരന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സുധീരന്‍ കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധാകരൻ പറഞ്ഞു. വി.എം.സുധീരന്റെ അഭിപ്രായം പ്രതികരിക്കാൻ മാത്രം വിലകൽപ്പിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെപിസിസി യോഗത്തിൽ നിന്നും തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ സുധീരൻ ഇറങ്ങിപ്പോയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വ്യക്തമാക്കി.
കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. കെപിസിസി നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നുമായിരുന്നു സുധീരന്റെ നിലപാട്. ഇതിനോടാണ് സുധാകരന്റെ പ്രതികരണം. എന്നാൽ പാർട്ടിവിട്ടുവെന്ന പരാമർശം നിമിഷങ്ങൾക്കകം സുധാകരൻ തിരുത്തുകയും ചെയ്തു. സഹകരിക്കാൻ ഇല്ല എന്നാണ് സുധീരൻ പറഞ്ഞതെന്നും പറഞ്ഞു.
കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണെന്നും സുധീരൻ പറയുകയുണ്ടായി. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി. അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരന്‍ കെപിസിസിയിൽ വായിച്ചിരുന്നു.