
കെഎസ്ആർടിസി ട്രേഡ്മാർക്ക് നിയമ പോരാട്ടത്തിൽ കേരളത്തിന് തിരിച്ചടി. കെഎസ്ആർടിസി എന്ന പേര് കർണാടക റോഡ് ട്രാൻസ്‌പോർട്ടിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിന് മാത്രമാണ് അവകാശമെന്ന കേരളത്തിന്റെ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.2019 ൽ ആയിരുന്നു കർണാടക ആർടിസിക്കെതിരെ കേരളം കോടതിയെ സമീപിച്ചത്.
കർണാടക ആർടിസി കെഎസ്ആർടിസി എന്ന ചുരുക്കപ്പേരും ലോഗോയും ഡിസൈനുകളും കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ്, ഡിസൈൻ ട്രേഡ്മാർക്കിൽ രജിസ്റ്റർ ചെയ്തിരുന്നു.
‘കെഎസ്ആർടിസി’ എന്ന ചുരുക്കപ്പേരിൽ ഉപയോഗിക്കുന്നതിന് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കർണാടക അപേക്ഷിച്ചിരുന്നു. കോർപ്പറേഷന് 2013-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ട്രേഡ് മാർക്ക് രജിസ്ട്രി ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾ 1.11.1973 മുതലുള്ള ഉപയോക്തൃ തീയതിയോടെയായിരുന്നു അനുവദിച്ചത്. ഇതിന് പുറമെ
‘കെഎസ്ആർടിസി’ എന്ന പേരും ‘ഗണ്ഡഭേരുണ്ട കലയും’ ലോഗോ ആയി ഉപയോഗിക്കുന്നതിന് പകർപ്പവകാശ രജിസ്ട്രാറിൽ നിന്ന് പകർപ്പവകാശവും കർണാടക നേടിയിട്ടുണ്ട്. ഇതിനെതിരെ കേരളം ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിന് (ഐപിഎബി) മുമ്പാകെ അപ്പീൽ പോവുകയായിരുന്നു.തുടർന്ന് കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കേരള ആർടിസിക്ക് മാത്രമെ ഉപയോഗിക്കാൻ സാധിക്കുകയുള്ളുവെന്ന് ട്രേഡ് മാർക്ക് റജിസ്ട്രാർ ഉത്തരവിട്ടിരുന്നു.
2014ൽ കെഎസ്ആർടിസി കർണാടകയുടേതാണ് കേരള ആർടിസി ഇനി മുതൽ കെഎസ്ആർടിസി എന്ന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക ആർടിസി കേരളത്തിന് നോട്ടിസ് അയച്ചിരുന്നു. തുടർന്ന് ആരംഭിച്ച നിയമ പോരാട്ടത്തിന് ഒടുവിൽ 2021 ലായിരുന്നു കേരളത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ഇതിനിടെ കേന്ദ്രസർക്കാർ ഐപിഎബി നിർത്തലാക്കിയതോടെ തർക്കം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു. തുടർന്നാണ് കർണാടകയ്ക്ക് അനുകൂലമായി വിധി പുറത്തുവന്നത്.
Karnataka retains the legal rights to use KSRTC abbreviation