കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തീരുമാനമെടുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നിലവില്‍ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. പ്രതിദിന വെടിക്കെട്ട് അനുവദിക്കാറില്ലെന്നും വാര്‍ഷിക ആഘോഷവേളയില്‍ മാത്രം ജില്ലാ ഭരണകൂടം ഇളവ് അനുവദിക്കാറുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ, അസമയത്തെ വെടിക്കെട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ .ജെ ദേശായി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി.
അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നും മറ്റും കണ്ടെത്താന്‍ ആരാധനാലയങ്ങള്‍ റെയ്ഡ് ചെയ്യാനുള്ള സിങ്കിൾ ബെഞ്ച് നിര്‍ദ്ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കക്ഷികള്‍ സിംഗിള്‍ ബെഞ്ചില്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ച ഡിവിഷന്‍ ബെഞ്ച് സിങ്കിൾ ബെഞ്ചിന് ഹര്‍ജി നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി.
ആചാരങ്ങള്‍ക്ക് തടസമില്ലെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് വിരുദ്ധമായാണ് സിംഗിള്‍ ബഞ്ച് വിധിയെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് വെടിക്കെട്ടിന് മാര്‍ഗനിര്‍ദേശമുണ്ടോയെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യത്തിന്, 2005 മുതല്‍ മാര്‍ഗനിര്‍ദേശമുണ്ടെന്ന് എ ജി അറിയിച്ചു. ലൈസന്‍സോടു കൂടിയാണ് വെടിമരുന്നുകള്‍ സൂക്ഷിക്കുന്നത്.
Kerala High court partially quashed the order of the single bench on bursting firecrackers at odd time