
ചാത്തന്നൂർ: മാതാപിതാക്കളുടെ തട്ടികൊണ്ടുപോകല്‍ പദ്ധതിയില്‍ അനുപമ പങ്കാളിയായത് ഒന്നര മാസം മുമ്പ് മാത്രമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരു വര്‍ഷം മുമ്പ് തന്നെ അച്ഛന്‍ പദ്മകുമാറും അമ്മ അനിതകുമാരിയും കുട്ടികളെ കടത്തികൊണ്ടുപോയി പണം തട്ടാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സ്വന്തം യൂട്യൂബ് ചാനലുമായി സജീവമായിരുന്ന അനുപമ ഈ നീക്കത്തില്‍ പങ്കാളിയായില്ല. ഇക്കഴിഞ്ഞ ജൂലൈയില്‍ യൂട്യൂബ് അക്കൗണ്ട് ഡീമോണിറ്റൈസ് ആയതോടെയായിരുന്നു അനുപമയും ഈ ആസൂത്രണത്തില്‍ പങ്കാളിയായത്.
അനുപമ പദ്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിൻ്റെ മകൾ അനുപമയ്ക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ അനുപമയുടെ ചാനലിന് പണം ലഭിക്കുന്നത് നിന്നു. ചാനല്‍ വീണ്ടും മൊണെറ്റൈസ് ചെയ്യാന്‍ മൂന്ന് മാസം കഴിയുമെന്ന സാഹചര്യം വന്നു. അനുപമ ആദ്യം പദ്ധതി എതിര്‍ത്തുവെങ്കിലും വരുമാനം നിലച്ച സാഹചര്യത്തില്‍ കൃത്യം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി അനുപമയും കൃത്യത്തിനായുള്ള ആസൂത്രണത്തില്‍ സജീവമായിരുന്നു.
ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറലായ വീഡിയോകളുടെ പ്രതികരണ വീഡിയോകളും ഷോട്ടുകളുമാണ് കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ഇതുവരെ 381 വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന വീഡിയോ ഒരു മാസം മുമ്പാണ് വന്നിട്ടുള്ളത്. പ്രധാന വീഡിയോകളെല്ലാം അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ്.
കോവിഡിനു ശേഷം കുടുംബത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടായി. കടങ്ങള്‍ വര്‍ദ്ധിച്ചു. സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് ഒരു വര്‍ഷമായുള്ള ആസൂത്രണത്തിനൊടുവിലാണ് പദ്ധതി തയ്യാറാക്കുന്നത്. ത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നതായുള്ള വിവരമുണ്ട്. ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടും കുടുംബത്തെ ബാധ്യതയിലേക്ക് തള്ളിവിട്ടു. പണം കണ്ടെത്താനായാണ് മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍ പ്ലാന്‍ ചെയ്തതായാണ് വിലയിരുത്തല്‍.