മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു. തിങ്കളാഴ്ച മണിപ്പൂര്‍ തെങ്ങോപ്പാലിലുണ്ടായ വെടിവെപ്പില്‍ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിവെപ്പിനെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ അന്വേഷണത്തില്‍ പതിമൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരിച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തെങ്ങോപ്പാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയ്ക്ക് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചിരുന്നതായും തുടര്‍ന്ന് ലീത്തു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ചവര്‍ പ്രദേശവാസികളല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് നിന്ന് ഏറെ അകലെയുള്ള സ്ഥലത്താണ് വെടിവയ്പ് ഉണ്ടായത്.