മെലാക്ക്: ബീച്ച് ടൗണായ മെലാക്കിന് സമീപം പസഫിക് സമുദ്രത്തിൽ നീന്താനിറങ്ങിയ മെക്സിക്കൻ യുവതി സ്രാവിന്റെ കടിയേറ്റ് മരിച്ചു. കാലിൽ ഗുരുതരമായി കടിയേറ്റതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് 26കാരിയായ യുവതിയുടെ മരണത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. മാൻസാനില്ലോ തുറമുഖത്തിന് പടിഞ്ഞാറുള്ള മെലാക്കിലെ ബീച്ചിൽ നിന്ന് അൽപ്പം അകലെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക സിവിൽ ഡിഫൻസ് ഓഫീസ് മേധാവി റാഫേൽ അരൈസ പറഞ്ഞു.
യുവതി തന്റെ അഞ്ച് വയസ്സായ മകളോടൊപ്പം ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് നീന്തുകയായിരുന്നു. കടല്‍ത്തീരത്ത് നിന്നും ഏകദേശം 25 മീറ്റര്‍ അകലെയുള്ള ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് കുട്ടിയെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ സ്രാവ് കടിച്ചത്. പരിക്കുകളില്ലാതെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ എത്തിയെങ്കിലും കാലില്‍ കടിയേറ്റ യുവതി അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നുവെന്ന് റാഫേല്‍ അരൈസ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ മെലാക്ക്, ബാര ഡി നവിദാദ് ബീച്ചുകള്‍ അധികൃതര്‍ അടച്ചു.
മെക്‌സിക്കോയില്‍ താരതമ്യേന സ്രാവുകളുടെ ആക്രമണം കുറവാണ്. 2019ല്‍ ബജാ കാലിഫോര്‍ണിയ സുര്‍ തീരത്തെ മഗ്ദലീന ഉള്‍ക്കടലില്‍ യുഎസ് മുങ്ങല്‍ വിദഗ്ധന്റെ കൈത്തണ്ടയില്‍ സ്രാവ് കടിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.