പൂനെ: മഹാരാഷ്ട്രയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശം പുറത്തെടുത്ത് ചെന്നൈയിൽ മറ്റൊരു രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോ. സഞ്ജീവ് യാദവ് നടത്തിയ സാഹസികത പ്രശംസനീയമാണ്.
നവി മുംബൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ സഞ്ജീവ് യാദവ് ചൊവ്വാഴ്ച പുലർച്ചെ കേരളത്തിൽ നിന്നുള്ള ഒരു രോഗിയുടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അതിനു മണിക്കൂറുകൾക്ക് മുൻപാണ് ലോഹെഗാവ് വിമാനത്താവളത്തിലേക്കുള്ള വഴിയിൽ വച്ച്, ശ്വാസകോശവുമായി അദ്ദേഹവും സംഘവും സഞ്ചരിച്ചിരുന്ന ആംബുലൻസ് രണ്ട് വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടാകുകയും ഹാരിസ് ബ്രിഡ്ജിൽ ഇടിച്ച് നിൽക്കുകയും ചെയ്തത്.
ഡോക്ടർ യാദവവിനെയും സംഘത്തെയും പരിക്കുകളോടെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് വിമാനത്താവളത്തിലെത്തിയ വൈദ്യ സംഘം ചാർട്ടേഡ് വിമാനത്തിലാണ് ചെന്നൈയിൽ എത്തിയത്.
ചെന്നൈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
“ഓർഗൻ സ്വീകർത്താവ് 72 ദിവസമായി എക്സ്ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിജനേഷനിലായിരുന്നു, ഇത് ഏറ്റവും ഉയർന്ന ലൈഫ് സപ്പോർട്ട് ആണ്. തിങ്കളാഴ്ച ശസ്ത്രക്രിയ നടന്നില്ലായിരുന്നുവെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നു. രോഗി ഇപ്പോൾ സുഖമായിരിക്കുന്നു,” ഡോക്ടർ സഞ്ജീവ് യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. താൻ ആംബുലൻസ് ഡ്രൈവറുടെ അരികിൽ ഇരിക്കുകയായിരുന്നുവെന്നും കാലിനും കൈയ്ക്കും തലയ്ക്കും പരിക്കേറ്റതായും സർജൻ പറഞ്ഞു. “എന്നാൽ അപകടത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു. രോഗി ഇതിനകം ഓപ്പറേഷൻ ടേബിളിൽ ഉണ്ടായിരുന്നു. മറ്റൊരു രോഗിയിൽ നിന്നും പുറത്തെടുത്ത ശ്വാസകോശം അടുത്ത 6-8 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.”
വൈകിട്ട് അഞ്ച് മണിയോടെയാണ് ആംബുലൻസ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അപകടത്തിന് ശേഷം, പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മെഡിക്കൽ ടീമിലെ ചില അംഗങ്ങൾ അവിടെ തന്നെ നിന്നു.
ചാർട്ടർ വിമാനം കൃത്യസമയത്ത് ചെന്നൈയിൽ ലാൻഡ് ചെയ്യുകയും ശ്വാസകോശം രാത്രി 8.30 ഓടെ അപ്പോളോ ആശുപത്രിയിൽ എത്തുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 1.30ഓടെയാണ് ട്രാൻസ്പ്ലാൻറ് പൂർത്തിയാക്കിയത്.