ലാദൻ്റെ ‘അമേരിക്കയ്ക്കുള്ള കത്ത്’ വൈറലായി; കത്ത് പിന്‍വലിച്ച് ഗാര്‍ഡിയൻ,ഹാഷ് ടാഗ് നീക്കി ടിക് ടോക്ക്, വിഡിയോകൾ ഉടൻ പിൻവലിക്കും

ഇസ്രയേൽ – ഹമാസ് യുദ്ധം ലോകം കണ്ടുകൊണ്ടിരിക്കെ 20 വർഷം പഴക്കമുള്ള ഒരു കത്ത് യുഎസിലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അത് ആരുടെ കത്താണെന്നോ? ഒസാബ ബിൻ ലാദൻ അമേരിക്കയ്ക്ക് എഴുതിയ കത്ത്.ഒരു കാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയ ലാദൻ്റെ കത്ത്.

‘9/11’ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനെ ന്യായീകരിച്ചും അമേരിക്കൻ സർക്കാരിനെയും വർഷങ്ങളായി അവർ ഇസ്രയേലിനു നൽകുന്ന പിന്തുണയെ വിമർശിച്ചും 20 വർഷം മുമ്പ് ഒസാമ ബിൻ ലാദൻ എഴുതിയ കത്താണ് സമൂഹമാധ്യമമായ ടിക് ടോക്കിൽ തരംഗമായത്.

അമേരിക്കൻ യുവാക്കൾക്കിടയിൽ കത്ത് ചർച്ചയായതോടെ 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച ‘ദി ഗാർഡിയൻ’ അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ടിക് ടോക്ക് ഉപയോക്താവ് ബിൻ ലാദന്റെ ‘അമേരിക്കയ്ക്കുള്ള കത്ത്’ പ്രമേയമാക്കി ഗാസയിൽ ഇസ്രയേൽ അഴിച്ചുവിടുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന്, മാധ്യമപ്രവർത്തകനായ യാഷർ അലി ബിൻ ലാദന്റെ കത്തിനെ ആസ്പദമാക്കിയുള്ള ഇത്തരം ടിക് ടോക്ക് വീഡിയോകളുടെ സമാഹാരം മറ്റൊരു സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വേദിയായി.

അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്തു നടത്തിയെന്നവകാശപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണമായ 9/11 ശേഷമാണ് ബിൻ ലാദൻ അമേരിക്കയ്ക്കുള്ള കത്തെഴുതുന്നത്. 2996 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തെ ന്യായീകരിക്കുന്നതിന് പുറമെ, വർഷങ്ങളായിപലസ്തീനിനെ അടിച്ചമർത്തുന്ന ഇസ്രയേലിനെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്കൻ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് കത്തിന്റെ ഉള്ളടക്കം.

2002 നവംബറിൽ ‘ദി ഗാർഡിയ’നാണ് ഒസാമ ബിൻ ലാദൻ എഴുതിയ കത്തിന്റെ യഥാർത്ഥ രൂപം പ്രസിദ്ധീകരിച്ചത്.

കത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നതോടെ ടിക് ടോക് തന്നെ രംഗത്തെത്തി. കത്തിന്റെ ഉള്ളടക്കം തീവ്രവാദത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന പേരിൽ ‘ലെറ്റർ ടു അമേരിക്ക’ എന്ന ഹാഷ്ടാഗ് ടിക് ടോക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അത്തരം കണ്ടൻ്റുള്ള വിഡിയോകൾ നീക്കുമെന്ന് ടികിടോക് അറിയിച്ചു

അമേരിക്കൻ ജനതയെ സ്വാധീനിക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്പ് മന:പൂർവം തീവ്രവാദ അനുകൂല പ്രചരണം നടത്തുകയാണെനന്നായിരുന്നു അമേരിക്കൻ നിയമനിർമ്മാതാക്കൾ വിമർശനമുയർത്തിയത്. ഇതിനുപിന്നാലെയാണ് ടിക് ടോക്കിന്റ വിശദീകരണം.

അതേസമയം, 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച ‘ദി ഗാർഡിയൻ’ നീക്കം ചെയ്തു. കത്തിന്റെ ഉള്ളടക്കം പൂർണ്ണമായും മനസ്സിലാക്കാതെയാണ് സമൂഹമാധ്യമങ്ങളിൽ ബിൻ ലാദന്റെ കത്ത് പങ്കുവെക്കപ്പെടുന്നതെന്ന് വിശദീകരിച്ചായിരുന്നു കത്ത് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്.

Osama Bin Laden’s; Letter to America’ Goes viral