ന്യൂഡൽഹി: ലോക്സഭയില്‍ പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. 30 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. മൂന്ന് എംപിമാർക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സസ്പെൻഷൻ തുടരും. ബാക്കി ഉള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.
ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 13 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പാർലമെന്‍റിലെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതോടെ കേന്ദ്ര സർക്കാരിനെതിരെ തുറന്ന പോരിലേക്കു പ്രതിപക്ഷം നീങ്ങുന്നതിനിടെയാണ് നടപടി. അതിക്രമത്തെക്കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.