ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെന്‍സസ്; ഉത്തരവിറക്കി ഗെഹ്ലോട്ട് സര്‍ക്കാര്‍

ജയ്പൂർ: സംസ്ഥാനത്ത് ജാതി സർവേ നടത്താൻ ഉത്തരവിറക്കി രാജസ്ഥാൻ സർക്കാർ. ഈ വർഷം അവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. നേരത്തെ ജാതി സർവേയുടെ കണ്ടെത്തലുകൾ ബിഹാർ സർക്കാർ പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ.

സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച്, രാജസ്ഥാൻ സർക്കാർ എല്ലാ പൗരന്മാരുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും ശേഖരിക്കുന്നതിന് സ്വന്തം നിലയിൽ സർവേ നടത്തും.

ആസൂത്രണ വകുപ്പിനെ (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) പ്രവർത്തനത്തിന്റെ നോഡൽ വകുപ്പാക്കിയിട്ടുണ്ട്. എന്നാൽ, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി ഉത്തരവിൽ നൽകിയിട്ടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2നാണ് ബീഹാറിലെ നിതീഷ് കുമാർ സർക്കാർ ഏറെ കാത്തിരുന്ന ജാതി സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിട്ടത്. മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇബിസി) സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജാതി രാഷ്ട്രീയം ഒരു പ്രധാന പങ്ക് വഹിക്കുന്ന ഹിന്ദി ഹൃദയഭൂമിയിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ ഒരു പ്രധാന അജണ്ടയാണ് രാജ്യവ്യാപകമായ ജാതി സെൻസസ്. ദേശീയ തലത്തിൽ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെയും, ബീഹാറിലെ ഭരണസഖ്യത്തിന്റെയും ഭാഗമാണ് കോൺഗ്രസ്.

More Stories from this section

family-dental
witywide