ഡാലസ്: ക്രിസ്മസ് ദിനത്തിൽ ഡാലസിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡാലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ഒരു സന്ദേശം ലഭിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഒരാൾ വെടിയേറ്റു കിടക്കുന്നതായി കണ്ടെത്തി. ഡാലസ് ഫയർ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ എമർജൻസി ഉദ്യോഗസ്ഥർ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡാലസ് പൊലീസ് അറിയിച്ചു. മരിച്ച ആളെക്കുറിച്ചോ പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ചോ യാതൊരു വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.