
കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ശരിയായ തീരുമാനമായിരുന്നോ എന്ന് ഇന്ന് സുപ്രീം കോടതി വിധിക്കും. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധിപറയുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്.
ഈ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് വാദം കേള്‍ക്കലിന്റെ ആദ്യദിനങ്ങളില്‍ തന്നെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
പ്രത്യേക പദവി റദ്ദാക്കലിന് ശേഷം കശ്മീരിൽ സമാധാനവും പുരോഗതിയും സാഹോദര്യവും സമൃദ്ധിയുമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് കേന്ദ്ര ഭാഷ്യം. തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കള്‍ പോലും ഇപ്പോള്‍ ലാഭകരമായ ജോലികള്‍ ചെയ്യുകയാണെന്നും വാദിച്ചു. ജമ്മു കശ്മീരില്‍ പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥ റദ്ദാക്കിയതില്‍ ഭരണഘടനാ വഞ്ചന നടന്നിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചു പറയുന്നത്.
എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദികളും വിഘടനവാദികളും നടത്തിയിരുന്ന ജമ്മു കശ്മീരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പഴങ്കഥയായെന്നാണ് കേന്ദ്രത്തിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്.
അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു.
Special Status to Jammu Kashmir : Supreme Court verdict today