
ദിസ്പൂർ: അസമിലെ ബാർപേട്ട ജില്ലയിൽ പതിനേഴുകാരിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയും സഹാദരിയും വീടിന് സമീപത്തുളള ഒരു പുസ്തകമേളയിൽ എത്തിയപ്പോഴായിരുന്നു അക്രമണം. കൃത്യത്തിന് ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. സഹോദരിമാരുടെ കരച്ചിൽ കേട്ടെത്തിയ ഗ്രാമവാസികളാണ് അടുത്തുളള ആശുപത്രിയിൽ എത്തിച്ചത്.
പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പൊലീസ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പിടികൂടി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലും കഴിഞ്ഞ ശനിയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 23കാരിയായ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡൊഴിക്കാൻ കാമുകൻ തന്റെ കടയിലെ ഒരു തൊഴിലാളിയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലായിരുന്നു സംഭവം. പെൺകുട്ടിയും മറ്റൊരു യുവാവുമായുളള വിവാഹനിശ്ചയം ഉറപ്പിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കൃത്യം ചെയ്യുന്നതിനായി മുൻകാമുകൻ തന്റെ തൊഴിലാളിക്ക് 15,000 രൂപയും ആസിഡും കൈമാറിയിരുന്നു. സംഭവത്തിൽ യുവാവിനും തൊഴിലാളിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.