
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ച് സുപ്രീം കോടതി . 370-ാം അനുച്ഛേദം താൽക്കാലിക ഉപാധി മാത്രമായിരുന്നു, പ്രത്യേക സാഹചര്യത്തിനു വേണ്ടി മാത്രമായിരുന്നു അത്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത കശ്മീരിനില്ല. കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ആ സംസ്ഥാനത്തിന് പരമാധികരമില്ല – ചീഫ് ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. എന്നാൽ കശ്മീരിന് സംസ്ഥാന പദവി ഉടൻ പുനസ്ഥാപിക്കണമെന്നും വൈകാതെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ എല്ലാ തീരുമാനങ്ങളേയും ഏതിർക്കുന്നത് ശരിയില്ല എന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു. അഞ്ചംഗ ബഞ്ചിൻ്റെ 3 വിധികളാണ് കോടതി വായിച്ചു കൊണ്ടിരിക്കുന്നത്. മൂന്നും യോജിച്ച വിധികളാണ്.
നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ കോടതി ഇടപെടൽ നടത്തുന്നില്ല എന്ന് വിധിയുടെ തുടക്കത്തിൽ തന്നെ കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
2019-ലാണ് കേന്ദ്ര സർക്കാർ കശ്‌മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. അതിന് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ വിധി വരുന്നത്. ഈ വർഷം ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ വാദം കേൾക്കുകയും ചെയ്തു. ഏതാണ്ട് 60 മണിക്കൂർ സുപ്രീംകോടതി ഈ വിഷയത്തിൽ വാദം കേട്ടു.
അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദികളും വിഘടനവാദികളും നടത്തിയിരുന്ന ജമ്മു കശ്മീരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പഴങ്കഥയായെന്നാണ് കേന്ദ്രത്തിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. റദ്ദാക്കലിന് ശേഷം സമാധാനവും പുരോഗതിയും സാഹോദര്യവും സമൃദ്ധിയുമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് കേന്ദ്രത്തിൻ്റെ ഭാഷ്യം.
അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരതയുടെയും മൂലകാരണം ആർട്ടിക്കിൾ 370 ആണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പാർലമെന്റിൽ പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റുവിനെയും ആഭ്യന്തര മന്ത്രി പല തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവിന്റെ ‘മണ്ടത്തരങ്ങൾ’ കാരണം കശ്മീരിലെ ജനങ്ങൾ പ്രതിസന്ധിയിലായെന്നാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ പറയുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതാണ് ഭരണഘടനയിെല 370-ാം അനുച്‌ഛേദം. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാകില്ല. മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം ഇതു ബാധകമായിരുന്നു. അന്യസംസ്ഥാന സ്വദേശികള്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ നേടാനോ, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനോ അവകാശമില്ല. വിഘടനവാദികള്‍ കടന്നുകയറുന്നത് ഒരു പരിധിവരെ തടഞ്ഞതും ഈ വകുപ്പാണ്. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത് വർഷങ്ങൾക്ക് മുൻപേ തന്നെ ബിജെപിയുടെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. 2019 ൽ ”രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരം” എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭയിൽ അവതരിപ്പിച്ചു, ഉടനടി രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A-യും ഇല്ലാതായി.
supreme court verdict on Special status for Jammu Kashmir