തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലത്തിലേക്ക് ഇന്ന് വോട്ടെടുപ്പ്. 2290 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 3.17 കോടി വോട്ടർമാരുമുണ്ട്. ഭരണകക്ഷിയായ ബിആർഎസും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും പ്രചാരണരംഗത്ത് സജീവമായിരുന്നു. തെലങ്കാനയിൽക്കൂടി വോട്ടെടുപ്പ് അവസാനിക്കുന്നതോടെ അഞ്ചു സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് പ്രക്രിയ പൂർത്തീകരിക്കും. ഞായറാഴ്‌ചയാണ് അഞ്ചിടത്തെയും വോട്ടെണ്ണൽ.
മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുണ്ടായത്. എക്‌സിറ്റ് പോൾ ഫലങ്ങൾ തെലങ്കാനയിലെ പോളിങ് ഇന്ന് പൂർത്തീകരിക്കുന്നതിനു പിന്നാലെ പുറത്തുവരും. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ ജയിച്ച ബിആർഎസ് ഹാട്രിക്ക് ജയമാണ് ലക്ഷ്യമിടുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ 88 സീറ്റ് നേടിയാണ് ബിആർഎസ് ഭരണത്തിലെത്തിയത്. കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങിയപ്പോൾ അസസുദ്ദീൻ ഒവെയ്‌സിയുടെ എഐഎംഐഎം ഏഴ് സീറ്റിൽ ജയിച്ചു. മറ്റ് പാർടികൾക്കെല്ലാമായി അഞ്ച് സീറ്റ് കിട്ടി. ദേശീയതലത്തിലെ ഇന്ത്യാ കൂട്ടായ്‌മയോട് തെലങ്കാനയിലും നീതി പുലർത്താൻ കോൺഗ്രസിനായില്ല. ഒരു സീറ്റിൽ മത്സരിക്കുന്ന സിപിഐ മാത്രമാണ് തെലങ്കാനയിൽ കോൺഗ്രസിനൊപ്പമുള്ളത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തന്നെയാണ് ബിആർഎസ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിനായി മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെത്തി. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണം നയിച്ചു
ക്ഷേമപദ്ധതികള്‍, മികച്ച ക്രമസമാധാനപാലനം, വികസനം എന്നീ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. രേവന്ത് റെഡ്ഡിയുടെ കുടക്കീഴില്‍ ഒറ്റക്കെട്ടായി അണിനിരന്ന കോണ്‍ഗ്രസ് ഭരണം പിടിക്കല്‍ അല്ലാതെ മറ്റൊന്നും സ്വപ്‌നം കാണുന്നില്ല. കര്‍ണാടക കഴിഞ്ഞാല്‍, ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും രംഗത്തിറക്കി കാടിളക്കിമറിച്ചു നടത്തിയ പ്രചാരണത്തിന്റെ ഫലം എന്താണെന്നറിയാന്‍ മൂന്നാം തീയതി വരെ കാത്തിരിക്കണം.
Telangana assembly polls today