
മയാമി: ഇന്ന് രാജ്യത്ത് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നതാണെന്ന് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ. ഇന്ത്യ പ്രസ് ക്ലബ് മാധ്യമ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളോ കോർപ്പറേറ്റുകളാകാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമോ ആണ് ഇന്നത്തെ മാധ്യമങ്ങളുടെ മാനേജ്മെന്റുകളെന്നും അതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേറ്റുകൾ മാധ്യമങ്ങളെ അവരുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ്. ഈ മാറ്റം മാധ്യമങ്ങളുടെ എഡിറ്റോറിയൽ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന ഭരണകൂട സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വരുതിയിലാക്കാനും നിശബ്ദരാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശരത് ചന്ദ്രൻ കൂട്ടിച്ചേർത്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ക്ലിക്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നിലപാടുകൾ ജനങ്ങളോട് പറയുന്ന ബദൽ മാധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്കിനെ പിടികൂടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്ന് ശരത് ചന്ദ്രൻ വിമർശിച്ചു.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനാണ് ഇന്ന് മയാമിയില്‍ തിരി തെളിഞ്ഞത്. പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും ഫ്ളോറിഡ ചാപ്റ്റര്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.