ജറുസലം: ഗാസയിൽ 5 ദിവസത്തേക്ക് താൽകാലിക വെടിനിർത്തലിനു ഇസ്രയേൽ സമ്മതിച്ചു എന്ന പ്രഖ്യാപനവുമായി അമേരിക്ക മുന്നോട്ടു വന്നതിനു പിന്നാലെ ഇസ്രയേൽ സൈന്യത്തിൻ്റെ മറുപടി. “ഇത് വെടിനിർത്തലല്ല.. വീണ്ടും ആവർത്തിക്കുന്നു ഇത് വെടിനിർത്തലല്ല. തന്ത്രപരമായ താൽകാലിക വിരാമം മാത്രമാണിത്.. അതും ചിലസ്ഥലങ്ങളിൽ മാത്രമേ ഉണ്ടാകൂ.. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ഈ സമയം ഉപയോഗിക്കാം എന്നു മാത്രം..”. ഇസ്രയേൽ സൈനിക വക്താവ് റിച്ചർഡ് ഹെച്ച് വ്യക്തമാക്കി.
ഗാസയിലെ സാധാരണക്കാർക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കൾ എത്തിക്കാനുമായി ഇസ്രയേൽ വടക്കൻ ഗാസയിൽ നാല് മണികൂർ താൽക്കാലികമായി വെടി നിർത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു. കിർബിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് സൈന്യത്തിൻ്റെ അറിയിപ്പ് വന്നത്.
താൽകാലികമാണെങ്കിൽ കൂടി ആക്രമണം അവസാനിപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിട്ടില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപനം ഇസ്രയേൽ വക്താക്കൾ ആരുമല്ല നടത്തിയത് എന്നും ശ്രദ്ധേയം. ഗാസയിലെ ദുരിതം കണ്ട് ലോകം മുഴുവൻ ഇസ്രയേലിനോട് വെടിനിർത്തൽ ആവശ്യപ്പെടുകയാണ്. അമേരിക്ക പോലും ഇസ്രയേലിനോട് താൽകാലിക യുദ്ധ വിരാമം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഫ്രഞ്ച് പ്ര സിഡൻ്റ് ഇമ്മാനുവൽ മാക്രോ ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
ഓരോ ദിവസവും നാല് മണിക്കൂർ നേരത്തേക്കാണ് യുദ്ധ വിരാമം. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പ്രഖ്യാപിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക പറഞ്ഞു. ദിവസേനയുള്ള വെടി നിർത്തൽ ഇടവേളകൾ ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളിൽ ചിലരെയെങ്കിലും വിട്ടുകൊടുക്കാമെന്ന ധാരണയിൽ ഹമാസ് എത്തിയിട്ടുണ്ട്.
ഈ താൽക്കാലിക വെടി നിർത്തലുകൾ വഴി ബന്ദികളെ മോചിപ്പിക്കാനും മരുന്നും ഭക്ഷണവും ഉള്ളിലെത്തിക്കാനും ഗാസയിൽ താമസിക്കുന്ന ഇരട്ട പൗരത്വമുള്ളവർക്ക് പുറത്തുപോകാനും സാധിക്കും. ഗാസയിൽ പ്രതിദിനം 150 എയ്ഡ് ട്രക്കുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അമേരിക്ക അറിയിച്ചു. ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 10,812 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് സിവിലിയന്മാർക്ക് പലായനം ചെയ്യാനുള്ള രണ്ടാമത്തെ പാത സുരക്ഷിതമാക്കിയതായി ബൈഡൻ ഭരണകൂടം വ്യക്തമാക്കി.
‘There’s no ceasefire’: Israeli army says it will open ‘tactical, local pauses’ in Gaza