സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണക്ക് ഹാജരാകാന്‍ ട്രംപ് ന്യൂയോര്‍ക്കിലേക്ക്

ന്യൂയോര്‍ക്: ഡോണള്‍ഡ് ട്രംപും മക്കളും സ്വന്തം ബിസിനസ് സ്ഥാപനങ്ങളുടെ ആസ്ഥി പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ചുള്ള കേസിലാണ് ന്യൂയോര്‍ക് കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ പോകുന്നത്. ട്രംപിനെതിരെ യു.എസ് അറ്റോര്‍ണി 250 മില്ല്യണ്‍ ഡോളറിന്റെ സിവില്‍ സ്യൂട്ടാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആസ്ഥി പെരുപ്പിച്ച് കാണിച്ച് വായ്പകളും ഇന്‍ഷ്വറന്‍സ് ഇളവും നേടിയെന്നാണ് കേസില്‍ ചൂണ്ടിക്കാട്ടുന്നത്.

കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഞായറാഴ്ച ട്രംപ് ന്യൂയോര്‍ക്കില്‍ എത്തുമെന്നാണ് സൂചന. ബുധനാഴ്ചവരെ ട്രംപ് ന്യൂയോര്‍കില്‍ തങ്ങും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ട്രംപ് കോടതിയില്‍ എത്തുമെന്നും അറിയുന്നു.

കാലിഫോര്‍ണിയയിലെ പ്രചരണത്തിന് ന്യൂയോര്‍ക്കിലേക്ക് പോകുന്നുണ്ടോ എന്ന് ട്രംപിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. പോകും എന്നാണ് അതിന് ട്രംപ് മറുപടി നല്‍കിയത്. ട്രംപിന്റെ ജീവനക്കാരും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. അതേ സമയം ട്രംപിന്റെ യാത്രാ ഷെഡ്യൂളുകളില്‍ പെട്ടെന്ന് മാറ്റം വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പെട്ടെന്നു പെട്ടെന്ന് ട്രംപിന്റെ തീരുമാനങ്ങളില്‍ മാറ്റം വരാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ സാമ്പത്തിക രേഖകളില്‍ പലതിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂയോര്‍കിലെ 11,000 സ്ക്വയര്‍ ഫീറ്റ് അപ്പാര്‍ട്ട് മെന്റിനെ 30,000 സ്ക്വയര്‍ ഫീറ്റും 114 മില്ല്യണ്‍ ഡോളര്‍ മതിപ്പ് വരുന്ന അപ്പാര്‍ട്ടുമെന്റിന് 207 മില്ല്യണ്‍ ഡോളര്‍ മതിപ്പൊക്കെയാണ് ട്രംപ് രേഖകളില്‍ അവകാശപ്പെടുന്നത്. ഇങ്ങനെ പല രേഖകളിലു‍ം സ്വത്തുക്കലുടെ മൂല്യം ട്രംപ് പെരുപ്പിച്ച് കാട്ടിയിരിക്കുന്നുവെന്നും അറ്റോര്‍ണിയുടെ സ്യൂട്ടില്‍ ചൂണ്ടികാട്ടുന്നു.

ട്രംപ് ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ കോടതിക്ക് ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ വരവ് പ്രമാണിച്ച് വലിയ ജനക്കൂട്ടം കോടതി പരിസരത്തേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടക്കുന്നതിനാല്‍ കൂടുതല്‍ കരുതലിലാണ് പൊലീസ്.

Trump will appear in court in New York