ലണ്ടൻ: ഹമാസ്-ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ തങ്ങളുടെ എംബസിയിലെയും കോൺസുലേറ്റിലെയും ജീവനക്കാരുടെ കുടുംബങ്ങളെ ഇസ്രയേലിൽനിന്ന് പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ടെൽ അവീവിലെ എംബസിയിലെയും ജറുസലേമിലെ കോൺസുലേറ്റിലെയും ജീവനക്കാരുടെ ആശ്രിതരെ പിൻവലിക്കുന്നതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
എന്നാൽ എംബസിയിലും കോൺസുലേറ്റിലും ജീവനക്കാർ ഉണ്ടാകുമെന്നും സഹായം ആവശ്യമുള്ളവർക്ക് തുടർന്നും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇസ്രായേലിലേക്കുള്ള അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാം ഒഴിവാക്കണമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഗാസ മുനമ്പിൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു. ഗാസ മുനമ്പിലെ അതിർത്തിയിൽ പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഹമാസ് കമാൻഡർമാർ, ഓപ്പറേഷൻ സെന്ററുകൾ എന്നിവയെ ലക്ഷ്യം വെച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്.